cow

കൊളംബോ: രാജ്യത്ത് ഗോവധം നിരോധിക്കാനുള്ള നിർദ്ദേശത്തിന് ശ്രീലങ്കൻ സർക്കാരിന്റെ അംഗീകാരം. അതേസമയം, ബീഫ് കഴിക്കുന്നവർക്ക് ഇറക്കുമതി ചെയ്ത് ഉപയോഗിക്കാം. ഇന്നലെയാണ് ഗോവധം നിരോധിക്കാനുള്ള നിർദ്ദേശം ശ്രീലങ്കൻ സർക്കാർ അംഗീകരിച്ചത്.

സർക്കാർ തീരുമാനം നിയമമാക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് സർക്കാർ വക്താവും മാസ് മീഡിയ മന്ത്രിയുമായ കെഹലിയ റംബുക്വെല്ല പറഞ്ഞു. സെപ്തംബർ എട്ടിന് പ്രധാനമന്ത്രി മഹീന്ദ രാജപക്‌സെയാണ് ഗോവധം നിരോധിക്കണമെന്ന നിർദ്ദേശം പാർലമെന്ററി ഗ്രൂപ്പിന് മുന്നിൽ സമർപ്പിച്ചത്. മന്ത്രിസഭ ഒറ്റക്കെട്ടായി ഇതിന് അംഗീകാരം നൽകി.

ഗോവധ നിരോധനം നടപ്പാക്കാനായി ആനിമൽ ആക്ട്, ഗോവധ ഓർഡിനൻസ്, മറ്റ് ബന്ധപ്പെട്ട നിയമങ്ങളിലെല്ലാം ഭേദഗതി വരുത്തുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം, ബീഫ് ഇറക്കുമതിക്ക് നിരോധനമേർപ്പെടുത്തില്ലെന്നും ആവശ്യക്കാർക്ക് മിതമായ നിരക്കിൽ ഇവ ലഭ്യമാക്കുമെന്നും സർക്കാർ അറിയിച്ചു. കാർഷിക മേഖലയാണ് രാജ്യത്തിന്റെ നട്ടെല്ലെന്നും ഗ്രാമീണ ജനജീവിതം മെച്ചപ്പെടുത്തുന്നതിൽ കന്നുകാലി സമ്പത്തിന്റെ പങ്ക് വലുതാണെന്നും ശ്രീലങ്കൻ സർക്കാർ അറിയിച്ചു.

പാരമ്പര്യ കാർഷികവൃത്തിക്ക് കന്നുകാലികളെ കിട്ടാനില്ലെന്ന വ്യാപക പരാതിയുയർന്നതിനാലാണ് ഗോവധം നിരോധിക്കുന്നതെന്നും സർക്കാർ വ്യക്തമാക്കി.

2012ലെ സെൻസസ് അനുസരിച്ച് രണ്ട് കോടി ജനങ്ങളാണ് ശ്രീലങ്കയിൽ ഉള്ളത്. ഇതിൽ 70.10 ശതമാനം ബുദ്ധമത വിശ്വാസികളും 12.58 ശതമാനം ഹിന്ദുക്കളും 9.66 ശതമാനം മുസ്ലീങ്ങളും 7.62 ശതമാനം ക്രിസ്ത്യാനികളുമാണ്.

ഇതിൽ ബുദ്ധമതക്കാരും ഹിന്ദുക്കളും ഗോവധം പാപമായി കണക്കാക്കുന്നവരും ബീഫ് കഴിക്കാത്തവരുമാണ്.