amnesty

ന്യൂഡൽഹി: കേന്ദ്രസർക്കാർ നിരന്തരം വേട്ടയാടുന്നു എന്നാരോപിച്ച് ഇന്ത്യയിലെ പ്രവർത്തനങ്ങൾ നിർത്തിവച്ച അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റർനാഷണലിനെതിരെ കേന്ദ്ര സർക്കാർ. ആംനെസ്റ്റി ഇന്റർനാഷണലിന്റെ നിലപാടുകളും പ്രസ്താവനകളും ദൗർഭാഗ്യകരവും അതിശയോക്തി കലർന്നതും യാഥാർത്ഥ്യത്തിൽ നിന്നും വളരെ അകലെയുമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

' ഇന്ത്യയിൽ മനുഷ്യാവകാശ പ്രവർത്തനങ്ങൾ തുടരാൻ ആംനെസ്റ്റി ഇന്റർനാഷണലിന് സ്വാതന്ത്ര്യമുണ്ട്. എന്നാൽ വിദേശ സംഭാവനകളിൽ നിന്നും ലഭിക്കുന്ന ധനസഹായത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയ സംവാദങ്ങളിൽ ഇടപെടാൻ അനുവദിക്കില്ല. ഈ നിയമം എല്ലാവർക്കും ബാധകമാണ്. ആംനെസ്റ്റി ഇന്റർനാഷണലിനും ഇത് ബാധകമാണ്.

വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ പരിധിയിൽ ആംനെസ്റ്റി ഇതുവരെ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ല. അതിനുള്ള അനുമതി ലഭിക്കാനുള്ള യോഗ്യത അവർക്കില്ല. 2000ത്തിൽ മാത്രമാണ് ആംനെസ്റ്റി ഇന്റർനാഷണലിന് വിദേശ സംഭാവന നിയന്ത്രണ നിയമം പ്രകാരം അനുമതി ലഭിച്ചത്. എന്നാൽ അംഗീകാരം തുടർന്ന് നേടാൻ സംഘടനയ്ക്ക് യോഗ്യതയില്ലെന്ന് വ്യക്തമായതോടെ പിന്നീട് വന്ന സർക്കാരുകളും അത് നിഷേധിച്ചു. ' ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.


കേന്ദ്രസർക്കാർ ഈ മാസം ആദ്യം ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായും ഇതേ തുടർന്ന് ജീവനക്കാരെ പിരിച്ചുവിടേണ്ട സാഹചര്യമുണ്ടായെന്നുമാണ് ആംനെസ്റ്റി പറയുന്നത്. സംഘടനയ്ക്ക് അനധികൃതമായി വിദേശഫണ്ടുകൾ ലഭിക്കുന്നുണ്ടെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

സംഘടനയുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ തുടർന്ന് പ്രവർത്തിക്കാൻ കഴിയില്ലെന്നും അതിനാൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ നിറുത്തിവയ്ക്കുകയാണെന്നുമാണ് സംഘടനപുറത്തുവിട്ട വാർത്താകുറിപ്പിൽ വ്യക്തമാക്കിയത്. സംഘടനയുടെ കീഴിൽ നടത്തുന്ന എല്ലാ കാമ്പയിനുകളും ഗവേഷണങ്ങളും താൽകാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അറിയിച്ചിട്ടുണ്ട്.

എല്ലാ നിയമങ്ങളും അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് കേന്ദ്രം വേട്ടയാടുകയാണെന്നുമാണ് ആംനെസ്റ്റിയുടെ ആരോപണം. കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിലും ഡൽഹി കലാപത്തിനിടയിലുണ്ടായ മനുഷ്യാവകാശ ലംഘനങ്ങിലും ആംനെസ്റ്റി കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനമുന്നയിച്ചിരുന്നു. കേന്ദ്രത്തെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലുളള ഇത്തരം റിപ്പോർട്ടുകൾ പുറത്തുവിട്ടതിലുളള പക തീർക്കുകയാണ് ഇപ്പോഴത്തെ നടപടി എന്നും വിമർശനമുണ്ട്.