kerala-covid

തിരുവനന്തപുരം: കേരളം തീവ്ര രോഗബാധയുളള സംസ്ഥാനമായി മാറുകയാണെന്ന് ആരോഗ്യ വിദഗ്‌ദ്ധരുടെ മുന്നറിയിപ്പ്. ഒരു നിശ്ചിത സമയത്തിനുളളിൽ രോഗ ബാധിതരുടെ എണ്ണം കൂടുന്ന മൂവിംഗ് ഗ്രോത്ത് റേറ്റ് കേരളത്തിൽ ദേശീയ ശരാശരിയുടെ ഇരട്ടിയാണ്. പരിശോധനകൾ പരമാവധി കൂട്ടിയും നിയന്ത്രണങ്ങൾ കർശനമാക്കിയും രോഗവ്യാപനം നിയന്ത്രിക്കാൻ ആയില്ലെങ്കിൽ മരണ നിരക്ക് കുത്തനെ കൂടുമെന്നാണ് ആരോഗ്യ വിദഗ്‌ദ്ധർ പറയുന്നത്.

സംസ്ഥാനത്ത് നിലവിൽ പ്രതിദിന രോഗികളുടെ എണ്ണം ഏഴായിരത്തിന് മുകളിലാണ്. വരും ആഴ്ചകളിൽ അത് ഇരുപതിനായിരത്തിന് മുകളിലാകാനും സാദ്ധ്യതയുണ്ട്. പ്രതിദിന രോഗികളുടെ എണ്ണം പതിനയ്യായിരം കടക്കുമെന്ന് മുഖ്യമന്ത്രി ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു.

ഒരു നിശ്ചിത സമയത്തിൽ എത്രത്തോളം രോഗ ബാധ കൂടുന്നു എന്ന് കണക്കാക്കുന്ന മൂവിംഗ് ഗ്രോത്ത് റേറ്റിൽ ഏഴ് ദിവസത്തെ കണക്ക് നോക്കിയാൽ കേരളത്തിലേത് 28 ശതമാനവും ദേശീയ ശരാശരി വെറും ഏഴ് ശതമാനവും മാത്രമാണ്. ഇതേ കണക്ക് 30 ദിവസത്തെ നോക്കിയാൽ കേരളത്തിലേത് 96 ശതമാനം, ദേശീയ ശരാശരി 46 ശതമാനം എന്നിങ്ങനെയാണ്.

സംസ്ഥാനത്ത് മൂവിംഗ് ഗ്രോത്ത് റേറ്റ് കൂടുന്നതും രോഗം ഇരട്ടിക്കൽ സമയം കുറയുന്നതും പ്രകടമാണ്. ഒരു മാസത്തിനിടെ ഇരട്ടിയിലധികമാണ് കൊവിഡ് രോഗികളുടെ വർദ്ധന. കഴിഞ്ഞ ദിവസങ്ങളിലേ മരണ നിരക്ക് നോക്കുമ്പോൾ തിരുവനന്തപുരത്തെ മാത്രം വർദ്ധന 140 ശതമാനമാണ്.

പരിശോധനകളുടെ എണ്ണം പരമാവധി കൂട്ടണം, ക്രിട്ടിക്കൽ കെയർ ചികിത്സ വിഭാഗങ്ങൾ എല്ലാ ജില്ലകളിലും പൂർണ തോതിൽ സജ്ജമാക്കണം എന്നിവയാണ് സർക്കാർ നേരിടുന്ന വെല്ലുവിളികൾ. പത്തനംതിട്ട , ഇടുക്കി, മലപ്പുറം, കാസർകോട് പോലുള്ള ജില്ലകളിൽ ക്രിട്ടിക്കൽ കെയർ സംവിധാനങ്ങൾ വേണ്ട പോലെ ഇല്ല എന്ന വലിയ പ്രതിസന്ധി സർക്കാരിന് മുന്നിലുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒഴികെ ക്രിട്ടിക്കൽ കെയറിൽ വിദഗ്ധ പരിശീലനം ലഭിച്ച ഡോക്ടർമാർ സർക്കാർ മേഖലയിൽ ഇല്ല എന്നതും തിരിച്ചടി ആണ്.