babri-masjid-verdict

ന്യൂഡൽഹി: ബാബറി മസ്ജിദ് തകർത്തത് മുൻകൂട്ടി ആസൂത്രണം ചെയ്‌തല്ലെന്ന് ലഖ്‌നൗ സി.ബി.ഐ കോടതിയുടെ വിധി പ്രസ്‌താവം. കേസിൽ 32 പ്രതികളേയും വെറുതെ വിട്ടു. കനത്ത സുരക്ഷയിലാണ് ലഖ്‌നൗ കോടതി വിധി പ്രസ്‌താവിച്ചത്. സി.ബി.ഐ കോടതിയിൽ ഹാജരാക്കിയ ഫോട്ടോഗ്രാഫുകൾ തെളിവായി അംഗീകരിക്കാൻ കഴിയില്ല. ഗൂഢാലോചന നടത്തിയതിന് തെളിവുകൾ മുന്നോട്ട് വയ്‌ക്കാൻ സി.ബി.ഐയ്‌ക്ക് കഴി‌ഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചു.

പളളി തകർത്തതുമായി ബന്ധപ്പെട്ട 49 കേസുകളിലും ഒരുമിച്ചാണ് സെഷൻസ് ജഡ്ജി സുരേന്ദ്ര കുമാർ യാദവ് വിധി പറഞ്ഞത്. ആൾക്കൂട്ടത്തെ തടയാനാണ് നേതാക്കൾ ശ്രമിച്ചത്. കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നാണ് കോടതി അഭിപ്രായപ്പെട്ടത്.

1992 ഡിസംബർ ആറിന് അയോദ്ധ്യ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ക്രൈം നമ്പർ 197 / 1992 , ക്രൈം നമ്പർ 198/1992 എന്നീ കേസുകളിലെ വിധിയാണ് ഇന്ന് കോടതി പറഞ്ഞത്. രണ്ടായിരത്തിലധികം പേജുളളതായിരുന്നു വിധി. 32 പ്രതികളിൽ 26 പേരാണ് കോടതിയിൽ എത്തിയത്. കോടതി വിധി പറയുന്ന പശ്‌ചാത്തലത്തിൽ അയോദ്ധ്യയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. മസ്ജിദ് തകർത്തതിന് പിന്നിൽ പങ്കില്ലെന്നും ഗൂഡാലോചന നടത്തിയിട്ടില്ലെന്നുമാണ് എൽ.കെ അദ്വാനിയും ജോഷിയും മൊഴി നൽകിയത്.

പക്ഷെ, മസ്ജിദ് തകർക്കുമ്പോൾ ഈ നേതാക്കളുടെയെല്ലാം സാന്നിദ്ധ്യം ആ പ്രദേശത്ത് ഉണ്ടായിരുന്നു. ഇതെല്ലാം കോടതി വിശദമായി പരിശോധിച്ചു. 2001ൽ ഗൂഢാലോചന കുറ്റത്തിൽ നിന്ന് അദ്വാനി ഉൾപ്പടെയുള്ളവരെ അലഹാബാദ് ഹൈക്കോടതി ഒഴിവാക്കിയിരുന്നു. അത് റദ്ദാക്കിയ സുപ്രീംകോടതി കേസിൽ എല്ലാ പ്രതികളും വിചാരണ നേരിടണമെന്ന് 2017ൽ വിധിച്ചു. വിചാരണക്കായി പ്രത്യേക കോടതിയും രൂപീകരിച്ചു. കൊവിഡ് കാലത്ത് വീഡിയോ കോൺഫറൻസിംഗ് വഴിയാണ് അദ്വാനിയുടെ വിചാരണ പൂർത്തിയാക്കിയത്. 354 സാക്ഷികളെ വിസ്തരിച്ചു. ആയിരക്കണക്കിന് രേഖകൾ പരിശോധിച്ചു. ബാബറി മസിജ്ദ് തകർത്തത് കുറ്റമാണെന്ന് അയോദ്ധ്യ ഭൂമി തർക്ക കേസിലെ വിധിയിൽ സുപ്രീംകോടതി ഭരണഘടന ബെഞ്ച് വ്യക്തമാക്കിയിരുന്നു.

സുപ്രീംകോടതി അനുമതിയോടെ അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മാണം ആരംഭിച്ചിരിക്കെയാണ് മസിജ്ദ് തകർത്ത കേസിൽ വിധി വരുന്നത്. 1992 ഡിസംബർ ആറിന് ബാബറി മസ്ജിദ് പൊളിച്ച സംഭവത്തിൽ ഉത്തർപ്രദേശിൽ രണ്ടിടത്തായാണ് വിചാരണ നടന്നിരുന്നത്. അജ്ഞാതരായ കർസേവകർക്കെതിരായ കേസുകൾ ലഖ്നൗവിലും പ്രമുഖ നേതാക്കൾക്കെതിരേയുളളത് റായ്ബറേലിയിലുമായിട്ടായിരുന്നു വിചാരണ. സുപ്രീംകോടതിയുടെ 2017ലെ ഉത്തരവ് പ്രകാരം രണ്ടുകൂട്ടം കേസുകളിലേയും വിചാരണ ഒന്നിച്ചുചേർത്ത് ലഖ്നൗവിലെ അഡീഷണൽ സെഷൻസ് കോടതിയിലേക്ക് മാറ്റി. രണ്ടുവർഷത്തിനകം വിചാരണപൂർത്തിയാക്കണമെന്നായിരുന്നു സുപ്രീംകോടതി ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് പലതവണ സമയം നീട്ടിനൽകി.