kaumudy-news-headlines

1. ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളും കുറ്റവിമുക്തര്‍. ആസൂത്രണം നടത്തിയതിന് തെളിവില്ല എന്ന് ലക്നൗവിലെ പ്രത്യേക സി.ബി.ഐ കോടതി. പ്രതികള്‍ക്ക് എതിരെ ശക്തമായ തെളിവില്ല. മസ്ജിദ് പൊളിഞ്ഞു വീണ ദിവസം അവിടെ ജനക്കൂട്ടം ഉണ്ടായിരുന്നു എന്ന് സമ്മതിച്ച കോടതി, ആസൂത്രണത്തിന് തെളിവില്ലെന്ന് നിരീക്ഷിച്ചു. കൃത്യമായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. 49 പ്രതികളില്‍ ജീവിച്ചിരിക്കുന്ന 32 പ്രതികളേയും വെറുതേ വിടുന്നു എന്നും കോടതി. മസ്ജിദ് തകര്‍ന്നു വീണ സമയം, ഉമാ ഭാരതി അടക്കമുള്ള നേതാക്കള്‍ ജനക്കൂട്ടത്തോട് പിരിഞ്ഞു പോകാന്‍ ആവശ്യപ്പെടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ് എന്നും കോടതി നിരീക്ഷിച്ചു. പ്രത്യേക കോടതി ജഡ്ജി എസ്.കെ യാദവ് ആണ് വിധി പ്രസ്താവം നടത്തിയത്


2. എല്‍.കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും വീഡിയോ കോണ്‍ഫറന്‍സിലൂടെ ആണ് ഹാജരായത്. കല്യാണ്‍ സിംഗ് , നൃത്യ ഗോപാല്‍ ദാസ് എന്നിവര്‍ക്ക് ഹാജരാകുന്നതില്‍ ഇളവ് നല്‍കിയിരുന്നു. ബാബറി മസ്ജിദ് തകര്‍ത്തിന് പിന്നില്‍ ബി.ജെ.പി സംഘ്പരിവാര്‍ നേതാക്കളുടെ ക്രിമിനല്‍ ഗൂഢാനലോചനയുണ്ടോ?. പള്ളി തകര്‍ത്തതില്‍ എല്‍.കെ അദ്വാനി ഉള്‍പ്പെടേയുള്ള നേതാക്കളുടെ പ്രകോപന പരമായ പ്രസംഗങ്ങള്‍ പ്രേരണ ആയിട്ടുണ്ടോ...? ഈ രണ്ട് സുപ്രധാന ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ആണ് ലക്നൗ പ്രത്യേക സി.ബി.ഐ കോടതി ഇന്ന് നല്‍കിയത്. പള്ളി തകര്‍ത്തതുമായി ബന്ധപ്പെട്ട 49 കേസുകളിലും ഒരുമിച്ചാണ് സെഷന്‍സ് ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവ് വിധി പറഞ്ഞത്. ആയിരത്തിലേറെ സാക്ഷികളില്‍ 351 പേരെയാണ് പ്രോസിക്യൂഷന്‍ വിസ്തരിച്ചത്. കൊവിഡ് പോസിറ്റീവ് ആയതിനാല്‍ ഉമാഭാരതിക്ക് ഹാജരാകാനായില്ല
3. യു.പിയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നുത്. അയോധ്യയില്‍ നിരോധനാജ്ഞാ പ്രഖ്യാപിച്ചു. വിധി പറയുന്ന ജഡ്ജി എസ്.കെ യാദവ് കോടതിയില്‍ എത്തി. ക്രിമിനല്‍ ഗൂഢാലോചന, കലാപം ഉണ്ടാക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തി ഇരിക്കുന്നത്. വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
4. പെരിയ ഇരട്ട കൊല കേസില്‍ നിലപാട് കടുപ്പിച്ച് സി.ബി.ഐ. സി.ആര്‍.പി.സി 91 പ്രകാരം ക്രൈംബ്രാഞ്ച് ഡിവൈ.എസ.്പിക് നോട്ടീസ് നല്‍കി. കേസ് ഡയറി ഹാജരാക്കി ഇല്ലെങ്കില്‍ പിടിച്ചെടുക്കും എന്നാണ് നോട്ടീസിലെ മുന്നറിയിപ്പാണ്. ഇത് ഏഴാമത്തെ പ്രാവശ്യമാണ് കേസില്‍ സി.ബി.ഐ നോട്ടീസ് നല്‍കുന്നത്. കേസ് രേഖകള്‍ തേടി ഏഴ് തവണ സി.ബി.ഐ കത്ത് നല്‍കിയിട്ടും പൊലീസ് അനങ്ങിയില്ല. ഇതോടെയാണ് സി.ബി.ഐ നിലപാട് കടുപ്പിച്ചത്. രേഖകള്‍ ആവശ്യപ്പെട്ട് കൊച്ചി സി.ജെ.എം കോടതിയിലും സി.ബി.ഐ അപേക്ഷ നല്‍കിയിട്ടുണ്ട്
5. അതേസമയം, സുപ്രീംകോടതിയുടെ അന്തിമ വിധി വന്നിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ വാദം. സി.ബി.ഐ അന്വേഷണം ചോദ്യം ചെയ്ത് കൊണ്ടുള്ള അന്തിമ ഉത്തരവ് വരാത്തത് കൊണ്ടാണ് രേഖകള്‍ കൈമാറാത്തത് എന്ന് ആണ് പൊലീസ് പറയുന്നത്. 2019 ഫെബ്രുവരി 17നായിരുന്നു കാസര്‍കോട്ട് കല്യോട്ട് വച്ച് ബൈക്കില്‍ സഞ്ചരിക്കുക ആയിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടി കൊലപ്പെടുത്തുന്നത്.
6. ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ യൂണിടാക്ക് എം.ഡി സന്തോഷ് ഈപ്പന്‍ അടക്കമുള്ളവരെ സി.ബി.ഐ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ലൈഫ് മിഷന്‍ സി.ഇ.ഒ, യു.വി ജോസിനോട്, ഇടപാടുമായി ബന്ധപ്പെട്ട ഫയലുകളുമായി ഹാജരാകാന്‍ സി.ബി.ഐ നോട്ടീസ് നല്‍കിയിട്ടുണ്ട്. യൂണിടാക്കും ആയുള്ള കരാര്‍ ആരുടെ നിര്‍ദ്ദേശം അനുസരിച്ച് ആണെന്നതിലും വിദേശ ഫണ്ട് ഉപയോഗിച്ച് നിര്‍മാണം നടത്തുമ്പോള്‍ എന്തുകൊണ്ട് കേന്ദ്ര അനുമതി വാങ്ങിയില്ല എന്നതിലും യു വി ജോസില്‍ നിന്ന് വ്യക്തത തേടും. അതിനിടെ, ലൈഫ് മിഷനില്‍ കമ്മിഷന്‍ നല്‍കിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതോടെ അഴിമതി നിരോധന നിയമ പ്രകാരമുള്ള കേസുകൂടി രജിസ്റ്റര്‍ ചെയ്യാനൊരുങ്ങി സി.ബി.ഐ. സ്വപ്ന സുരേഷ് വഴി ഉദ്യോഗസ്ഥരിലേക്കും കമ്മിഷന്‍ എത്തിയെന്ന വ്യക്തം ആയതോടെ ആണ് പി.സി ആക്ട് ചുമത്താനും നീക്കം നടക്കുന്നത്.
7. വിജിലന്‍സ് പിടിച്ചെടുത്ത പല രേഖകളും ഇതോടെ സി.ബി.ഐക്ക് കൈമാറേണ്ട സാഹചര്യവും ഉണ്ടാകും. വടക്കാഞ്ചേരിയിലെ ലൈഫ് പദ്ധതിക്കായി 20 കോടിയുടെ പദ്ധതിയാണ് വിഭാവനം ചെയ്തത്. ഇതില്‍ 4.5 കോടി രൂപ കമ്മീഷനായി നല്‍കിയെന്ന് സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയിട്ടുണ്ട്. കമ്മിഷന്‍ കൈമാറിയതിന്റെ ബാങ്ക് ഡീറ്റൈല്‍സ് അടക്കമുള്ള നിര്‍ണായക രേഖകള്‍ സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്. യു.എ.ഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട മറ്റ് കരാറുകള്‍ കൂടി ലഭിക്കാനാണ് ഇത്രയധികം തുക കമ്മീഷന്‍ നല്‍കിയതെന്നാണ് സി.ബി.ഐ സംശയിക്കുന്നത്. ഇന്നലെ ലൈഫ് മിഷന്‍ ജില്ലാ കോഡിനേറ്ററെ 9 മണിക്കൂര്‍ ചോദ്യം ചെയ്തതും ഇക്കാര്യങ്ങളിലെ വ്യക്തത വരുത്താന്‍ വേണ്ടി കൂടിയാണ്.
8. അതേസമയം, സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ ആയ കെ ടി റമീസ്, ജലാല്‍ എന്നിവരെ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ് ഇന്ന് വിയ്യൂര്‍ ജയിലില്‍ എത്തി ചോദ്യം ചെയും. കള്ളപ്പണ ഇടപാടുകളില്‍ ആണ് ചോദ്യം ചെയ്യുക
9. എസ്.എന്‍.സി ലാവലിന്‍ കേസ് ഇന്ന് സുപ്രീം കോടതിയില്‍. ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് തന്നെയാണ് കേസ് പരിഗണിക്കുന്നത്. ബെഞ്ചില്‍ ജസ്റ്റിസ് രവീന്ദ്ര ഭട്ടിനെ കൂടി ഉള്‍പ്പെടുത്തി. കേരള ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐയും കസ്തൂരിരങ്ക അയ്യര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരും നല്‍കിയ ഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്. 2017 ഒകേ്ടാബര്‍ മാസത്തില്‍ സുപ്രീംകോടതിയില്‍ എത്തിയ കേസ് ജസ്റ്റിസ് എന്‍.വി രമണ അദ്ധ്യക്ഷനായ ബെഞ്ചിലായിരുന്നു കഴിഞ്ഞ മൂന്ന് വര്‍ഷക്കാലം. ഇക്കഴിഞ്ഞ ഓഗസ്റ്റ് 28ന് ആണ് കേസ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് വിനീത് സരണ്‍ എന്നിവരുള്‍പ്പെട്ട പുതിയ ബെഞ്ചിലേക്ക് മാറ്റിയത്.