life-mission-scam

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിലെ സി.ബി.ഐ അന്വേഷണത്തിനെതിരേ സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി. കേസിൽ സി.ബി.ഐ. രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. സി.ബി.ഐയുടെ എഫ്.ഐ.ആർ. നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണെന്ന് ഹർജിയിൽ സംസ്ഥാന സർക്കാർ പറയുന്നു.

കരാറിൽ സർക്കാരിന് പങ്കില്ലെന്നും ഫ്ളാറ്റ് നിർമ്മാണത്തിനുളള കരാർ റെഡ് ക്രെസന്റും യൂണിടാകും തമ്മിലാണെന്നും ഹർജിയിൽ സർക്കാർ വിശദീകരിച്ചു. അടിയന്തരമായി ഹർജി നാളെ പരിഗണിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ അന്വേഷണത്തിനെതിരേ സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. സി.ബി.ഐ അന്വേഷണത്തിനെതിരേ അപ്പീൽ പോവാൻ നേരത്തെ മന്ത്രിസഭ തീരുമാനിച്ചിരുന്നു.

ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിദേശസഹായ നിയന്ത്രണ നിയമലംഘനത്തെ കുറിച്ച് സംസ്ഥാന സർക്കാരിനെ അറിയിക്കാതെ സി.ബി.ഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചതാണ് സർക്കാരിനെ പ്രകോപിപ്പിച്ചത്. ഡൽഹി സ്പെഷ്യൽ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് നിയമം അനുസരിച്ചാണ് രാജ്യത്തെ അഴിമതി കേസുകൾ സി.ബി.ഐ അന്വേഷിക്കുന്നത്. ഇതിന് സർക്കാരിന്റെ അനുമതി ആവശ്യമുണ്ട്. എന്നാൽ കേരളം ഉൾപ്പടെ മിക്ക സംസ്ഥാനങ്ങളും പൊതു അനുമതി സി.ബി.ഐക്ക് മുൻകൂട്ടി നൽകിയിട്ടുണ്ട്. ഈ അനുമതി പിൻവലിക്കാൻ കേരളത്തിന് കഴിയുമെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.