us-debate

ക്ളേവ്ലാൻഡ്: അമേരിക്കയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് 35 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും എതിർ സ്ഥാനാർത്ഥിയും ഡെമോക്രാറ്റുമായ ജോ ബൈഡനും തമ്മിലുള്ള ആദ്യ തുറന്ന സംവാദത്തിൽ വാക്പോര്.കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഇരുവരും ഹസ്തദാനം ചെയ്യാതെയാണ് സംവാദം തുടങ്ങിയത്.

ആദ്യം മുതലേ ആക്രമണ സ്വഭാവത്തിലായിരുന്നു ട്രംപ്. നികുതിവെട്ടിപ്പ് ആരോപണങ്ങൾ നിഷേധിച്ച അദ്ദേഹം, 77 കാരനായ ബൈഡന്റെ മകൻ അഴിമതി വീരനാണെന്നും ഡെമോക്രാറ്റുകളിൽ യാതൊരു മിടുക്കും അവശേഷിക്കുന്നില്ലെന്നും പറ‌ഞ്ഞു.

അമേരിക്ക കണ്ട ഏറ്റവും മോശം പ്രസിഡന്റാണ് ട്രംപെന്ന് ബൈഡൻ തിരിച്ചടിച്ചു. ട്രംപ് നുണയനും വംശീയവാദിയും കോമാളിയും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ കളിപ്പാവയാണെന്നും ബൈഡൻ പറഞ്ഞു.

ഇതോടെ ട്രംപിന്റെ നിയന്ത്രണം വിട്ടു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് കുറച്ച് ആളുകൾ മാത്രം പങ്കെടുത്ത ബൈഡന്റെ റാലികളെ അദ്ദേഹം കളിയാക്കി. ബൈഡന്റെ മകന്റെ ബിസിനസിനെപ്പറ്റി പറഞ്ഞ് വ്യക്തിപരമായും ആക്ഷേപിച്ചു. പലവട്ടം മോഡറേറ്റർക്ക് ഇടപെടേണ്ടിയും വന്നു. ട്രംപിന്റെ നിറുത്താതെയുള്ള സംസാരത്തിൽ സഹികെട്ട് ബൈഡൻ ഇങ്ങനെ പറഞ്ഞു. 'ഒന്ന് വായടക്കാമോ മനുഷ്യാ'.. ("Will you shut up, man!").

ഇന്ത്യയ്ക്കെതിരെയും ആരോപണം

കൊവിഡ് സംബന്ധിച്ച് ഇന്ത്യ കൃത്യമായ കണക്കുകൾ പുറത്തുവിടുന്നില്ലെന്ന് ട്രംപ്. അമേരിക്കയിൽ70 ലക്ഷം പേരെ കൊവിഡ് ബാധിച്ചിട്ടും പ്രസിഡന്റിന് ഇപ്പോഴും വ്യക്തമായ പദ്ധതികളൊന്നുമില്ലെന്ന് ബൈഡൻ വിമർശിച്ചപ്പോഴാണിത്.

' ചൈനയിലും ഇന്ത്യയിലും റഷ്യയിലും എത്ര പേർ മരിച്ചുവെന്ന് നമുക്കറിയില്ല. അവരൊന്നും യഥാർത്ഥ കണക്കുകൾ പുറത്തുവിടുന്നില്ല"- എന്നാണ് ട്രംപ് പറഞ്ഞത്.