 
മലപ്പുറം: കെ.എസ്.ആർ.ടി.സിയുടെ ബസ് ഓൺ ഡിമാൻഡ് സർവീസ് നാളെ ആരംഭിക്കും. സർക്കാർ ജീവനക്കാർക്കായി തുടങ്ങുന്ന പദ്ധതി വൈകിട്ട് അഞ്ചിന് ജില്ലാകളക്ടർ കെ.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ആദ്യഘട്ടത്തിൽ മലപ്പുറത്ത് നിന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി വരെയാണ് സർവീസ്.
സ്ഥിരമായി ഓഫീസ് യാത്രകൾക്ക് ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള സ്വന്തം വാഹനങ്ങൾ ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ടാണ് ബസ് ഓൺ ഡിമാൻഡ് പദ്ധതി (ബോണ്ട്) കെ.എസ്.ആർ.ടി.സി പ്രഖ്യാപിച്ചത്. ഈ സൗകര്യം ഉപയോഗിക്കുന്ന യാത്രക്കാർക്ക് സീറ്റുകൾ ഉറപ്പായിരിക്കും. അവരവരുടെ ഓഫീസിന് മുന്നിൽ നിന്ന് യാത്രക്കാരെ ബസിൽ ഇറക്കുകയും കയറ്റുകയും ചെയ്യും.
യാത്രക്കാരുടെ ലാസ്റ്റ് മൈൽ കണക്ടിവിറ്റി ഉറപ്പാക്കുന്നതിന് ഇരുചക്ര വാഹനങ്ങൾ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനുകളിൽ സുരക്ഷിതമായി സൂക്ഷിക്കുവാനുള്ള സൗകര്യമുണ്ടായിരിക്കും. ഈ സർവീസുകളിൽ 10, 15, 20, 25 ദിവസങ്ങളിലേക്കുള്ള പണം മുൻകൂറായി അടച്ച് യാത്രക്കുള്ള ബോണ്ട് ട്രാവൽ കാർഡുകൾ ഡിസ്കൗണ്ടോടു കൂടി കൈപ്പറ്റാം. കൊവിഡ് നിബന്ധനകൾ പൂർണമായും പാലിച്ച് അണുവിമുക്തമാക്കിയ ബസുകളാണ് ബോണ്ട് സർവീസിനായി ഉപയോഗിക്കുന്നത്.
മലപ്പുറത്ത് നിന്ന് വഴിക്കടവ്, കടലുണ്ടി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് ബോണ്ട് സർവീസ് നടത്തുവാനുള്ള നടപടികൾ ആരംഭിച്ചതായി കെ.എസ്.ആർ.ടി സി അധികൃതർ അറിയിച്ചു. താത്പര്യമുള്ളവർക്ക് ബന്ധപ്പെടാം. ഫോൺ: 9847387743, 9946342249, 9495099912.