മലപ്പുറം: മൺസൂൺ സീസൺ ഇന്ന് അവസാനിക്കുമ്പോൾ ജില്ലയിൽ ലഭിച്ചത് അധിക മഴ. ആഗസ്റ്റിലെ 16 ശതമാനത്തിന്റെ വലിയ കുറവ് മറികടന്നു. അറബിക്കടലിൽ ന്യൂനമർദ്ദം ശക്തമായതോടെ സെപ്തംബർ ആറു മുതൽ പത്തു വരെ പ്രതീക്ഷിച്ചതിന്റെ മൂന്നിരട്ടി മഴ ലഭിച്ചതാണ് ജില്ലയ്ക്ക് തുണയായത്. മൺസൂണിൽ രണ്ട് ശതമാനം അധികമഴയാണ് ഇത്തവണ ലഭിച്ചത്. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ കണക്കുപ്രകാരം ജൂൺ മുതൽ ഇതുവരെ 1,979.2 മില്ലീമീറ്റർ മഴ ലഭിച്ചു. 1,945 മില്ലീ മീറ്ററായിരുന്നു പ്രതീക്ഷിച്ചത്. 27 മില്ലീമീറ്റർ അധിക മഴയുണ്ട്. ഇടുക്കി, വയനാട്, തൃശൂർ ജില്ലകളിലാണ് ഇത്തവണ മഴക്കുറവ് പരിഹരിക്കപ്പെടാത്തത്. സംസ്ഥാനത്ത് 11 ശതമാനം അധികമഴ ലഭിച്ചിട്ടുണ്ട്. 1981.7 മില്ലീമീറ്റർ പ്രതീക്ഷിച്ചപ്പോൾ ലഭിച്ചത് 2,206.9 മില്ലീ മീറ്ററും.
തുണച്ചത് ന്യൂനമർദ്ദം
ജില്ലയിൽ സെപ്തംബറിൽ 51.2 മില്ലീമിറ്റർ പ്രതീക്ഷിച്ചപ്പോൾ 181.7 മില്ലീമീറ്ററാണ് ലഭിച്ചത്. ഇതാണ് ജില്ലയെ മഴക്കുറവിൽ നിന്ന് രക്ഷിച്ചത്. 255 ശതമാനമാണ് മഴ വർദ്ധനവ്. കോഴിക്കോട്, കണ്ണൂർ, കാസർകോട്, വയനാട് ജില്ലകൾ കഴിഞ്ഞാൽ ഇക്കാലയളവിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് മലപ്പുറത്താണ്. ജൂൺ മുതൽ സെപ്തംബർ വരെയാണ് മൺസൂൺ കാലയളവ്. മൺസൂൺ മഴക്കുറവ് വേനലിൽ വരൾച്ച രൂക്ഷമാക്കാറുണ്ട്. ഏതാനും വർഷങ്ങളായി വേനൽമഴയിലും കുറവുണ്ട്. മൺസൂണിൽ കൂടി മഴ കുറയുന്ന വർഷങ്ങളിൽ രൂക്ഷമായ വരൾച്ചയാണ് ജില്ല നേരിടാറുള്ളത്.
ജില്ല ലഭിച്ച മഴ ( മില്ലീമീറ്ററിൽ)
തിരുവനന്തപുരം - 1,144
കൊല്ലം - 1,323
പത്തനംതിട്ട - 1,783
കൊല്ലം - 1,323
ആലപ്പുഴ - 1,837
കോട്ടയം - 2,307
ഇടുക്കി - 2,438
എറണാകുളം - 2,234
തൃശൂർ - 1,978
പാലക്കാട് - 1,685
മലപ്പുറം - 1,979
വയനാട് - 2,073
കോഴിക്കോട് - 3,421
കണ്ണൂർ - 3,354