കുറ്റിപ്പുറം : കൊവിഡ് ജില്ലയിൽ പിടിമുറുക്കുന്നതിനിടെ, കർഷകർക്ക് ഇരുട്ടടിയായി മഴ. സെപ്തംബറിൽ അപ്രതീക്ഷിതമായി വന്ന മഴയാണ് വില്ലനായത്. തൊഴിലാളി ക്ഷാമം ഉണ്ടായിരുന്നെങ്കിലും ചിങ്ങം മുതൽ നല്ല രീതിയിലാണ് കൃഷി പുരോഗമിച്ചിരുന്നത്. നെൽക്കൃഷിക്ക് പുറമെ വാഴ, കവുങ്ങ്, പച്ചക്കറി, മരച്ചീനി, നാളികേരം തുടങ്ങി വിവിധ കൃഷികൾക്കും അപ്രതീക്ഷിതമായി പെയ്ത മഴയിൽ കനത്ത നാശനഷ്ടം നേരിട്ടു. ജില്ലയിൽ മൊത്തം 4.87 ഹെക്ടർ പ്രദേശത്തെ കൃഷിയാണ് മഴയിൽ നശിച്ചത്. 2007കർഷകരെ ഇതു ബാധിച്ചു. നെൽക്കൃഷിയിൽ കൂടുതൽ നാശനഷ്ടം നേരിട്ടത് വാഴക്കാട്, കോട്ടയ്ക്കൽ, ഒതുക്കുങ്ങൽ, ആലങ്കോട്, നന്നംമുക്ക്, ചാലിയാർ, പരപ്പനങ്ങാടി, അരീക്കോട്, ഒഴൂർ തുടങ്ങിയ കൃഷിഭവനുകൾക്ക് കീഴിലുള്ള പ്രദേശങ്ങളിലാണ്. വാഴകൃഷിയിൽ എല്ലാ കൃഷിഭവനുകൾക്ക് കീഴിലും വലിയ നഷ്ടമുണ്ടായി.
വിളനാശം നേരിട്ട കർഷകരുടെ കൃഷിയിടം സന്ദർശിച്ച് വിശദമായ നഷ്ടപരിഹാരത്തിനായി കൃഷി അസിസ്റ്റന്റ് ഡയറക്ടർ മുഖാന്തിരം കണക്ക് സമർപ്പിക്കും. ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് നഷ്ടപരിഹാരം കർഷകർക്ക് നൽകും. ഒപ്പം വിളയ്ക്ക് ഇൻഷ്വർ പദ്ധതി പ്രകാരം ഇൻഷ്വർ ചെയ്ത കർഷകർക്കും മേൽപ്പറഞ്ഞ ധനസഹായം അനുവദിക്കും. കൂടാതെ നെൽക്കൃഷിയിൽ ഞാറ്റടി നഷ്ടപ്പെട്ട കർഷകർക്ക് പകരം കൃഷിയിറക്കാനുള്ള വിത്ത് സീഡ്ഫാമുകൾ വഴി വീണ്ടും നൽകും
ജില്ലാ കൃഷി ഓഫീസ് അധികൃതർ
വിള കൃഷിയിടം കർഷകർ
നെൽക്കൃഷി വിരിപ്പ് 70 ഹെക്ടർ 186
മുണ്ടകന് വേണ്ടിയുള്ള ഞാറ്റടി 287 ഹെക്ടർ 517
നേന്ത്രവാഴ കുലച്ചത് 3429 എണ്ണം :232
നേന്ത്രവാഴ കുലയ്ക്കാത്തത് 136831 എണ്ണം 574
കവുങ്ങ് 243എണ്ണം 58
മരച്ചീനി 20ഹെക്ടർ 108
പച്ചക്കറി 18ഹെക്ടർ 139
തെങ്ങ് കായ്ക്കുന്നത് 461എണ്ണം 77