തിരുവല്ല: ദേശീയപാത അതോറിറ്റിയുടെ അനുമതി ലഭിക്കാത്തതുമൂലം തിരുമൂലപുരം ശുദ്ധജല വിതരണ പദ്ധതിയുടെ പ്രവർത്തനം വൈകുന്നു. നഗരസഭയിലെ ഉയർന്ന പ്രദേശങ്ങളിലെ ശുദ്ധജലക്ഷാമം പരിഹരിക്കാനായി ജലവിതരണ വകുപ്പ് ആവിഷ്ക്കരിച്ചു നടപ്പാക്കുന്ന പദ്ധതിയാണിത്. കിഫ്ബിയിൽ നിന്നുള്ള 58 കോടി രൂപ ചെലവിടുന്ന പദ്ധതി ആരംഭിച്ചിട്ട് വർഷങ്ങൾ പലത് കഴിഞ്ഞു. ഇതിനായി കൂറ്റൻ ജല സംഭരണി, ഓഫീസ് എന്നിവയെല്ലാം തിരുമൂലപുരം ജംഗ്‌ഷന് സമീപത്തെ സ്ഥലത്ത് നിർമ്മാണവും പൂർത്തിയാക്കി. ജലവിതരണം ആരംഭിക്കാനായി എം.സി റോഡ് കുഴിച്ച് പൈപ്പുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ജോലികളാണ് ഇനി പൂർത്തിയാകാനുള്ളത്. ഇതിനായി അനുമതി തേടി ദേശീയപാത അതോറിറ്റിക്ക് നാലുമാസം മുമ്പ് വാട്ടർ അതോറിറ്റി അപേക്ഷ നൽകിയതാണ്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെയും തീരുമാനമാകാത്തതാണ് പദ്ധതിയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. കെ.എസ്.ടി.പി നിർമാണം പൂർത്തിയാക്കിയ റോഡ് പൊതുമരാമത്ത് വകുപ്പിന് കൈമാറിയിരുന്നു. എന്നാൽ കൊല്ലം - തേനി ദേശീയപാതയുടെ ഭാഗമായി നാലുമാസം മുമ്പ് പൊതുമരാമത്ത് വകുപ്പിൽ നിന്നും ദേശീയപാത വിഭാഗം റോഡ് ഏറ്റെടുത്തു.ചെങ്ങന്നൂർ - കോട്ടയം ഭാഗത്ത് പൂർത്തിയാക്കാനുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കായി കെ.എസ്.ടി.പി റോഡ് തിരികെ ആവശ്യപ്പെട്ടതിനാലാണ് റോഡ് കുഴിക്കാൻ അനുമതി ലഭിക്കാത്തതെന്നാണ് ദേശീയപാത അതോറിറ്റിയുടെ വാദം. മാസങ്ങൾക്ക് മുമ്പ് നിർമ്മാണം പൂർത്തിയായ ജലസംഭരണിയിലേക്ക് വിവിധ ഭാഗങ്ങളിൽ നിന്നുള്ള പൈപ്പുകൾ കൂട്ടിയോജിപ്പിക്കുന്ന പണികൾ മാത്രമാണ് ബാക്കി നിൽക്കുന്നത്. പൈപ്പുകൾ സംയോജിപ്പിക്കുന്നതിന് റോഡിന്റെ ഒരുവശം മാത്രം കുഴിച്ചാൽ മതിയാകും.
തിരുമൂലപുരം കുടിവെള്ള വിതരണ പദ്ധതിയുടെ പൂർത്തീകരണം വേഗത്തിലാക്കാനായി ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരെയും ജലവിതരണ വകുപ്പ് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയുള്ള ചർച്ച വൈകാതെ വിളിച്ചുകൂട്ടി തീരുമാനം എടുക്കും
മാത്യു ടി.തോമസ്
(എം.എൽ.എ)
-58 കോടിയുടെ പദ്ധതി
-ഇനി പൂർത്തിയാക്കേണ്ടത് പൈപ്പുകൾ ബന്ധിപ്പിക്കുന്ന ജോലി
-ഇതിനായി അപേക്ഷ നൽകിയിട്ട് 4 മാസം
-ഇതുവരെ നടപടിയായിട്ടില്ല