തിരുവനന്തപുരം : ചിറ്റാർ മത്തായി കസ്റ്റഡി മരണക്കേസ് സി.ബി.ഐ ഏറ്റെടുത്തു. തിരുവനന്തപുരം സി.ജെ.എം കോടതിയിൽ സി.ബി.ഐ എഫ്.ഐ.ആർ സമർപ്പിച്ചു. എന്നാൽ എഫ്.ഐ.ആറിൽ പ്രതികളുടെ പേര് പരാമർശിച്ചിട്ടില്ല. മരണത്തിൽ ദുരൂഹത അകറ്റാൻ മത്തായിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം നടത്തും. ഇതുസംബന്ധിച്ച കത്ത് സി.ബി.ഐ ആരോഗ്യവകുപ്പിന് കൈമാറി.
മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മജിസ്‌ട്രേട്ടിന്റെ സാന്നിദ്ധ്യത്തിലാകും ഇൻക്വിസ്റ്റ് നടപടികൾ നടത്തുക. പോസ്റ്റുമോർട്ടത്തിന് മൂന്ന് ഫോറൻസിക് ഡോക്ടർമാരും ഒപ്പമുണ്ടാകും. വനം വകുപ്പ് സ്ഥാപിച്ച സി.സി ടി.വി കാമറ നശിപ്പിച്ച സംഭവത്തിൽ ജൂലായ് 28നാണ് മത്തായിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. അന്ന് വൈകിട്ട് ആറുമണിയോടെ മൃതദേഹം കിണറ്റിൽ കണ്ടെത്തുകയായിരുന്നു. ജൂലായ് 31ന് പോസ്റ്റുമോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാതെ സംസ്കരിക്കില്ലെന്ന് മത്തായിയുടെ ഭാര്യയും ബന്ധുക്കളും നിലപാടെടുത്തു. മത്തായിയുടെ ഭാര്യ നൽകിയ ഹർജിയിലാണ് അന്വേഷണം സി.ബി.ഐക്ക് വിടാൻ ഹൈക്കോടതി തീരുമാനിച്ചത്. എത്രയും വേഗം അന്വേഷണം ഏറ്റെടുത്ത് തുടർനടപടികൾ സ്വീകരിക്കാനാണ് ഡിവിഷൻ ബെഞ്ച് സി.ബി.ഐക്ക് നിർദേശം നൽകിയത്.