കോന്നി: ട്രയൽ റൺ പരാജയപ്പെട്ട കോന്നി ഗവ.മെഡിക്കൽ കോളേജിലെ ശുദ്ധജല വിതരണ പദ്ധതിയുടെ കമ്മീഷനിംഗ് വൈകുന്നു. കഴിഞ്ഞ ആഴ്ചയിൽ കമ്മീഷൻ ചെയ്യുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഉദ്ഘാടനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയും അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ മാസമാണ് ട്രയൽ റണ്ണിനിടെ പ്രധാന പൈപ്പ് ലൈൻ പൊട്ടി നാശനഷ്ടം സംഭവിച്ചത്. ഇതേ തുടർന്നുള്ള അറ്റകുറ്റപ്പണികളാണ് നടന്നുവരുന്നത്. ഒരേക്കർ സ്ഥലത്ത് അഞ്ച് ദശലക്ഷം ലിറ്റർ വെള്ളം പ്രതിദിന ശേഷിയുള്ള ശുദ്ധീകരണശാലയാണ് നിർമ്മിച്ചിരിക്കുന്നത്.
വെള്ളം എത്തിക്കുന്നത് നാലരെ കിലോമീറ്റർ അകലെ നിന്ന്
മെഡിക്കൽ കോളേജിൽ നിന്നും നാലര കിലോമീറ്റർ അകലെയുള്ള ഐരവൺ മട്ടത്തു കടവിൽ നിർമ്മിച്ചിട്ടുള്ള ആറുമീറ്റർ വ്യാസമുള്ള കിണറിൽ നിന്നാണ് മെഡിക്കൽ കോളേജിലേക്കാവശ്യമായ ജലം ശേഖരിക്കുന്നത്. ഇവിടെ നിന്ന് പമ്പ് ചെയ്യുന്ന ജലം 300 എം.എം. ഡി.ഐ.പൈപ്പ് വഴി മെഡിക്കൽ കോളേജിൽ സ്ഥാപിച്ചിട്ടുള്ള അഞ്ച് ദശലക്ഷം പ്രതിദിന ശേഷിയുള്ള ശുദ്ധീകരണശാലയിൽ എത്തിക്കും. ശുദ്ധീകരണ പ്രക്രിയ പൂർത്തീകരിക്കുന്ന ജലം ഏഴ് ലക്ഷം ലിറ്റർ ശേഷിയുള്ള ഭൂതലസംഭരണിയിൽ ശേഖരിക്കും. അവിടെ നിന്ന് 15 എച്ച്.പി മോട്ടർ ഉപയോഗിച്ച് മുകളിലുള്ള 10 ലക്ഷം ലിറ്റർ ശേഷിയുള്ള സംഭരണിയിലേക്ക് എത്തിക്കും.ഈ ജലസംഭരണിയിൽ നിന്നുമാണ് 350 മീറ്റർ ദൂരത്തിലുള്ള മെഡിക്കൽ കോളേജിന്റെ ഉപരിതല ജലസംഭരണിയിലേക്ക് 200 എം.എം ഡി.ഐ.പൈപ്പ് ഉപയോഗിച്ച് ജലം എത്തിക്കുന്നത്.
3.99 കോടിയുടെ പദ്ധതി
കിണർ, പമ്പ് ഹൗസ്, പമ്പിംഗ് മെയിൻ എന്നിവയുടെ നിർമ്മാണത്തിന് 3.99 കോടി രൂപയ്ക്കാണ് കരാർ നല്കിയിരുന്നത്. ശുദ്ധീകരണശാല, സംഭരണികൾ എന്നിവയ്ക്ക് 5.88 കോടിയുടെയും,ബിൽഡിംഗ്,മോട്ടോർ,ട്രാൻസ്‌ഫോർമർ എന്നിവയ്ക്ക് 1.158 കോടിയുടെയും, വിതരണ പൈപ്പിന് 14 ലക്ഷം രൂപയുടെയും, വൈദ്യുതീകരണത്തിന് 86.25 ലക്ഷത്തിന്റെയും കരാറായിരുന്നു നല്കിയിരുന്നത്. ഇതനുസരിച്ചുള്ള നിർമ്മാണമാണ് ഇപ്പോൾ പൂർത്തിയാകുന്നത്.
കുടിവെള്ള പദ്ധതിയിൽ അപാകതകളില്ല. ട്രയൽ റണ്ണിൽ ചില തകരാറുകൾ സംഭവിക്കുന്നത് സ്വാഭാവികമാണ്. വരും ദിവസങ്ങളിൽ തന്നെ തകരാറുകൾ പരിഹരിച്ച് കമ്മീഷൻ ചെയ്യും.
കെ.യു. ജനീഷ് കുമാർ
(എം.എൽ.എ)