പത്തനംതിട്ട: കുളക്കട, ഏഴംകുളം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കുളക്കടവ് നമ്പിമൺ കടവ് തൂക്കുപാലത്തിന് സംഭവിച്ച കേടുപാടുകൾ അടിയന്തരമായി പരിഹരിച്ച് സഞ്ചാരയോഗ്യമാക്കുകയോ അല്ലെങ്കിൽ പുനർനിർമ്മാണം നടത്തുകയോ ചെയ്യണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.പത്തനംതിട്ട,കൊല്ലം ജില്ലാകളക്ടർമാരും കുളക്കട,ഏഴംകുളം പഞ്ചായത്ത് സെക്രട്ടറിമാരും നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ അംഗം വി കെ ബീനാകുമാരി ആവശ്യപ്പെട്ടു. സ്വീകരിച്ച നടപടികൾ മൂന്നുമാസത്തിനകം കമ്മീഷനെ അറിയിക്കണം.
2012 ജൂൺ 12ന് സർക്കാർ സ്ഥാപനമായ 'കെൽ' 89 ലക്ഷം ദുരന്ത പ്രതികരണ നിധിയിൽ നിന്നും മുടക്കി നമ്പിമൺകടവ് തൂക്കുപാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയതായിരുന്നു.എന്നാൽ 2018ൽ പാലത്തിന് തകരാർ സംഭവിക്കുകയും പാലം അടയ്ക്കുകയും ചെയ്തു. പ്രകൃതി ദുരന്തമാണ് പാലം തകരാറിലാവാൻ കാരണമായതെങ്കിലും അധികാര കേന്ദ്രങ്ങളുടെ താൽപര്യകുറവ് ഇക്കാര്യത്തിൽ സംഭവിച്ചിട്ടുണ്ടെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.ഏനാത്ത് ഇളങ്ങമംഗലം സ്വദേശി വിനോദ് കുമാറാണ് പരാതി നൽകിയത്. തൂക്കുപാലം അടച്ചതോടെ സ്‌കൂൾ കുട്ടികൾ ഉൾപ്പെടെ കടത്തുവള്ളമാണ് ഉപയോഗിക്കുന്നത്.

-89 ലക്ഷം മുടക്കിയ പാലം

-നടപടി 3 മാസത്തിനകം വേണമെന്ന് ഉത്തരവ്