ഇലന്തൂർ - ഗവ. കോളേജിന് സ്ഥലം ലഭ്യമാക്കാൻ സംസ്ഥാന മന്ത്രിസഭ അനുമതി നൽകിയതായി വീണാ ജോർജ് എം.എൽ.എ അറിയിച്ചു.
ഖാദി ബോർഡ് ഉടമസ്ഥതയിലുണ്ടായിരുന്ന മൂന്നേക്കർ സ്ഥലമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കോളേജിനായി ലഭ്യമാക്കാൻ അനുമതി നൽകിയത്.
2016 ഡിസംബറിലാണ് ഖാദി ബോർഡിന്റെ സ്ഥലം ഉന്നത വിദ്യാഭ്യാസ വകുപ്പിന് കൈമാറാനുള്ള സർക്കാർ തല നടപടികൾ ആരംഭിക്കുന്നത്.
റവന്യൂ മന്ത്രിക്കും, ജില്ലാ കളക്ടർക്കും , ഭൂമി അളന്ന് വേർതിരിക്കുന്നതുൾപ്പടെയുള്ള നടപടികൾ ആരംഭിക്കുന്നത് സംബന്ധിച്ച് വീണാജോർജ് 2016 ഡിസംബറിൽ കത്ത് നൽകിയിരുന്നു. പിന്നീടാണ് ഭൂമി അളന്ന് വേർതിരിക്കുകയും വില നിർണയം ഉൾപ്പടെ നടത്തി സ്ഥല കൈമാറ്റ റെക്കോർഡുകൾ തയ്യാറാക്കുകയും ചെയ്തത്. ഏഴ് ഗവൺമെന്റ് കോളേജുകൾക്ക് കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് 2017 നവംബറിൽ സംസ്ഥാന സർക്കാർ കിഫ്ബി പദ്ധതിയിലൂടെ 100 കോടി രൂപ അനുവദിച്ചു. കിറ്റ്‌കോയേ പദ്ധതിയുടെ നിർവഹണ ഏജൻസിയായി ചുമതലപ്പെടുത്തി. ഇതനുസരിച്ച് കെട്ടിടത്തിന്റെ പ്ലാനും , എസ്റ്റിമേറ്റും തയ്യാറാക്കി സർക്കാരിലേക്ക് സമർപ്പിച്ചു. 12 കോടി രൂപയുടെ എസ്റ്റിമേറ്റിന്റെ പ്ലാൻ ആണ് ആദ്യം തയ്യാറാക്കിയത്. എന്നാൽ കുറച്ചുകൂടി ആവശ്യങ്ങൾ ഉൾപ്പെടുത്തി 15 കോടിയുടെ പുതിയ എസ്റ്റിമേറ്റ് സമർപ്പിക്കുകയും ഇതിന് ഭരണാനുമതി ലഭിക്കുകയും ചെയ്തു. കോളേജിന് ആവശ്യമായിട്ടുള്ളത് അഞ്ചേക്കർ സ്ഥലമാണ്. ആയതിനാൽ സമാന്തരമായി സ്വകാര്യ വ്യക്തികളിൽ നിന്നുള്ള രണ്ടേക്കർ സ്ഥലം കൂടി വാങ്ങിക്കുന്നതിനുള്ള നടപടിയും പുരോഗമിച്ചു. ശേഷിക്കുന്ന രണ്ടേക്കറിന്റെ ഭൂമി ഏറ്റെടുക്കൽ നടപടികളും വൈകാതെ ആരംഭിക്കും. കെട്ടിടത്തിന് 15 കോടിയുടെ ഭരണാനുമതി ലഭ്യമായ സാഹചര്യത്തിൽ കിഫ്ബിയുടെ അന്തിമ അനുമതിക്കായി സമർപ്പിക്കപ്പെട്ടിരിക്കുകയാണ്