കോട്ടയം: ആറന്മുളയിൽ 108 ആംബുലൻസ് ഡ്രൈവറുടെ പീഡനത്തെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കൊവിഡ് ഐസൊലേഷൻ വാർഡിലായിരുന്നു സംഭവം.
മെഡിക്കൽ കോളേജ് ആശുപത്രിയിലെ പേവാർഡിന്റെ ഒന്നാം നിലയിലെ മുറിയിലാണ് പെൺകുട്ടി ചികിത്സയിൽ കഴിഞ്ഞിരുന്നത്. ഇതിന് എതിർവശത്തെ മുറിയിൽ പെൺകുട്ടിയുടെ അമ്മയുമുണ്ടായിരുന്നു. ഉച്ചയോടു കൂടി അമ്മ, കഴുകിയ വസ്‌ത്രം ഉണക്കുന്നതിനായി മുറിക്ക് വെളിയിലേക്കു പോയി. ഇതിനിടെ പെൺകുട്ടിയുടെ മുറിയുടെ വാതിൽ ഉള്ളിൽ നിന്നും ശക്തിയായി അടയ്‌ക്കുന്നത് ആശുപത്രിയിലെ നഴ്‌സിന്റെ ശ്രദ്ധയിൽപ്പെട്ടു.സംശയം തോന്നിയ നഴ്‌സ് ഉടൻ തന്നെ മുറിയുടെ വാതിലിൽ തട്ടി. എന്നാൽ, മുറി തുറക്കാൻ തയ്യാറായില്ല. തുടർന്നു നഴ്‌സ് വിവരം നഴ്‌സിങ് ഓഫിസറെ അറിയിച്ചു. ഇദ്ദേഹം എത്തി വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും തുറക്കാതെ വന്നതോടെ, വാതിൽ തകർത്ത് ജീവനക്കാർ ഉള്ളിൽ പ്രവേശിച്ചു. ഈ സമയം ഫാനിൽ രണ്ട് തോർത്തുകൾക്കൊണ്ട് കുടുക്കിട്ട് പെൺകുട്ടി തൂങ്ങിനിൽക്കുകയായിരുന്നു. തോർത്ത് കഴുത്തിൽ ചുറ്റിയ ശേഷം മേശയുടെ മുകളിൽ കയറി ഫാനിൽ കുടുക്കിടുകയായിരുന്നു. ഇവിടെ എത്തിയ വനിതാ സെക്യൂരിറ്റി ജീവനക്കാർ ചേർന്ന് പൊക്കി ഉയർത്തി, കെട്ടഴിച്ചു മാറ്റി. പിന്നീട്, സൈക്യാട്രിവിഭാഗം ഡോക്ടർമാർ ഇവരെ പരിശോധനയ്‌ക്കു വിധേയയാക്കി. ആംബുലൻസിൽ ഡ്രൈവറുടെ പീഡനവും കൊവിഡ് രോഗവും മൂലമുണ്ടായ മാനസിക സംഘർഷകമാകാം ആത്മഹത്യാ ശ്രമത്തിന് പിന്നിലെന്ന് ഡോക്‌ടർമാർ അറിയിച്ചു.