തിരുവല്ല: പിതാവിനെ മൃഗീയമായി മർദ്ദിച്ച കേസിൽ മൂന്ന് മാസമായി ഒളിവിലായിരുന്ന മകനെ പൊലീസ് അറസ്റ്റ് ചെയ്തു. കവിയൂർ കണിയാമ്പാറ കൊടിഞ്ഞൂർ പനങ്ങായിൽ ഏബ്രഹാം ജോസഫിനെ മർദ്ദിച്ച കേസിൽ മകൻ അനിൽ എബ്രഹാം (37) ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ എട്ടിന് ചങ്ങനാശ്ശേരി മുൻസിപ്പൽ മൈതാനത്തിന് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ജൂൺ 16നാണ് കേസിനാസ്പദമായ സംഭവം. മദ്യപിച്ചെത്തിയ അനിൽ, പിതാവ് ഏബ്രഹാം ബന്ധുവീടുകൾ സന്ദർശിക്കാൻ പോകുന്നതിനെ ചോദ്യം ചെയ്യുകയും തുടർന്ന് വടി ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. അനിൽ നടത്തിയ മർദ്ദന ദൃശ്യങ്ങൾ അയൽവാസിയായ പന്ത്രണ്ട് വയസുകാരൻ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. പിറ്റേന്ന് ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കപ്പെടുകയും വാർത്തയാകുകയും ചെയ്തു. തുടർന്ന് തിരുവല്ല പൊലീസ് അനിലിനെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും ഇയാൾ ഒളിവിൽ പോയി. മൊബൈൽ ഫോൺ ഉപയോഗിക്കാത്ത അനിലിനെ സംബന്ധിക്കുന്ന വിവരങ്ങൾ വിവിധ ജില്ലാ പൊലീസ് മേധാവികൾക്ക് കൈമാറിയിരുന്നു. ഇങ്ങനെ നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് ചങ്ങനാശ്ശേരിയിലെ വിവിധ സ്ഥാപനങ്ങളിലായി മാറിമാറി ജോലി ചെയ്തിരുന്ന അനിൽ പൊലീസിന്റെ വലയിലായത്. പ്രായാധിക്യമായ പലവിധ അസുഖങ്ങളാൽ വലഞ്ഞിരുന്ന ഏബ്രഹാമിന്റെ സംരക്ഷണ ചുമതല മറ്റാരും നോക്കാനില്ലാത്തതിനാൽ രണ്ട് മാസം മുമ്പ് അടൂർ മഹാത്മാ ജനസേവാകേന്ദ്രം ഏറ്റെടുത്തിരുന്നു. കൊവിഡ് ടെസ്റ്റിന് വിധേയനാക്കിയ ശേഷം തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സി.ഐ. വിനോദ്, എസ്.ഐ ആദർശ്, സി.പി.ഒമാരായ മനോജ്, രജ്ഞിത്, പീറ്റർ ദാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.