കോന്നി : ഗവ.മെഡിക്കൽ കോളേജിലലെ ലാബോറട്ടറിയുടെ ഉദ്ഘാടനം അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ നിർവ്വഹിച്ചു.എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച 73 ലക്ഷം രൂപ ഉപയോഗിച്ചാണ് ഉപകരണങ്ങൾ വാങ്ങിയത്.
ഫുൾ ഓട്ടോമാറ്റിക്ക് അനലൈസർ, ഹീമറ്റോളജി അനലൈസർ, സെമി ഓട്ടോമാറ്റിക്ക് അനലൈസർ, യൂറിൻ അനലൈസർ, മൈക്റോസ്‌കോപ്പ്, ഇങ്കുബേറ്റർ, ഹോട്ട് എയർ ഓവൻ തുടങ്ങി എല്ലാ ആധുനിക ഉപകരണങ്ങളും ലബോറട്ടറിയിൽ ക്രമീകരിച്ചിട്ടിണ്ട്. ബയോ കെമിസ്ട്രി ഡിപ്പാർട്ട്‌മെന്റാണ് ലാബോറട്ടറി സജ്ജമാക്കിയത്. ഡിപ്പാർട്ട്‌മെന്റിലെ സീനിയർ റസിഡന്റ് ഡോക്ടർ ബ്ലസിയുടെ ചുമതലയിലാണ് ലബോറട്ടറി പ്രവർത്തിക്കുന്നത്.
ഉദ്ഘാടന ശേഷം എം.എൽ.എയുടെ രക്ത പരിശോധനയാണ് ആദ്യം നടത്തിയത്.ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി രൂപീകരിക്കുന്നതു വരെ പരിശോധനകൾ സൗജന്യമായിരിക്കും. പിന്നീട് സർക്കാർ നിശ്ചയിച്ച നിരക്കിൽ ഫീസ് ഈടാക്കും. ബ്ളോക്ക് പഞ്ചായത്തംഗം മിനി വിനോദ് , ഗ്രാമ പഞ്ചായത്തംഗം വർഗീസ് തോമസ്, മെഡിക്കൽ കോളേജ് പ്രിൻസിപ്പാൽ ഡോ.സി.എസ്.വിക്രമൻ, സൂപ്രണ്ട് ഡോ. എസ്.സജിത്ത്കുമാർ, എച്ച്.എൽ.എൽ ചീഫ് പ്രൊജക്ട് മാനേജർ ആർ.രതീഷ് കുമാർ, ശ്യാംലാൽ, രഘുനാഥ് ഇടത്തിട്ട തുടങ്ങിയവർ പങ്കെടുത്തു.
ഒ.പി പ്രവർത്തനം വിലയിരുത്തി
കോന്നി : മെഡിക്കൽ കോളേജിലെ ഒ.പി. പ്രവർത്തനം വിലയിരുത്താൻ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. പ്രവർത്തനം മികച്ച നിലയിൽ മുന്നോട്ടു പോകുന്നതായി യോഗം വിലയിരുത്തി. തുടർന്നു നടപ്പാക്കേണ്ട കാര്യങ്ങൾ ചർച്ച ചെയ്തു. ലബോറട്ടറി പ്രവർത്തനം മെച്ചപ്പെടുത്താൻ നിലവിൽ അനുവദിച്ചിട്ടുള്ള 6 ലാബ് ടെക്‌നീഷ്യൻ തസ്തികയിലും, രണ്ട് ജൂനിയർ ലാബ് അസിസ്റ്റന്റ് തസ്തികയിലും ജീവനക്കാർ എത്തണമെന്ന് സൂപ്രണ്ട് യോഗത്തെ അറിയിച്ചു. കൂടാതെ അനുവദിച്ചിട്ടുള്ള ഒരു ഫുൾ ടൈം സ്വീപ്പർ, തീയേറ്റർ അസിസ്റ്റൻറ് എന്നീ തസ്തികയിലും ഉടനെ ജിവനക്കാരെ പോസ്റ്റ് ചെയ്യേണ്ടതുണ്ട്.
മറ്റു മെഡിക്കൽ കോളേജിൽ നിന്ന് കോന്നിയിലേക്ക് ട്രാൻസ്ഫർ ചോദിച്ചിട്ടുള്ള ജീവനക്കാരിൽ ഈ തസ്തികയിൽ ഉള്ളവർ ഉണ്ടെങ്കിൽ അടിയന്തിരമായി സ്ഥലംമാറ്റം നല്കി നിയമിക്കും. ഒഴിവുള്ള തസ്തികകളിൽ ഉടൻ നിയമനം നടത്താൻ മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുമായി നാളെ ചർച്ച നടത്തുമെന്നും എം.എൽ.എ പറഞ്ഞു. ജീവനക്കാരെ ലഭ്യമായില്ലെങ്കിൽ പി.എസ്.സി ലിസ്റ്റിൽ നിന്ന് അടിയന്തരമായി നിയമനം നടത്താനും ഇടപെടീൽ നടത്തുമെന്നും എം.എൽ.എ പറഞ്ഞു. മെഡിക്കൽ കോളേജിന്റെ തുടർ പ്രവർത്തനങ്ങൾ, സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, റോഡുകൾ, രണ്ടാം ഘട്ട നിർമ്മാണം തുടങ്ങിയ കാര്യങ്ങൾ ആരോഗ്യ മന്ത്റി കെ.കെ.ഷൈലജയുമായി നാളെ തിരുവനന്തപുരത്ത് ചർച്ച നടത്തുമെന്ന് എം.എൽ.എ അറിയിച്ചു.