ചെങ്ങന്നൂർ : ചെങ്ങന്നൂർ ദേവിയുടെ തൃപ്പൂത്താറാട്ട് ഇന്നലെ രാവിലെ 7.30ന് ക്ഷേത്ര ആറാട്ട് കടവിൽ (പമ്പാനദിയിലെ മിത്രപ്പുഴക്കടവിൽ) നടന്നു. ചടങ്ങുകൾക്ക് താഴ്മൺ തന്ത്രി കണ്ഠരര്‌മോഹനര് , കണ്ഠരര് മഹേഷ് മോഹനര് എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു.ആറാട്ടിനുശേഷം ദേവിയെ കടവിലെ ആറാട്ടു പുരയിലെ പ്രത്യേക മണ്ഡപത്തിൽ എഴുന്നെള്ളിച്ചിരുത്തി. വിശേഷാൽ പൂജകളും ആരതിയും നിവേദ്യവും നടന്നു. ആറാട്ട്എഴുന്നള്ളിപ്പിന് ആനയെ ഒഴിവാക്കി ദേവനെ ഋഷഭ വാഹനത്തിലും, ദേവിയെഹംസം വാഹനത്തിലുമാണ് എഴുന്നള്ളിച്ചത്. പ്രതീകാത്മകമായി രണ്ട് പൂന്താലങ്ങൾ അകമ്പടി സേവിച്ചു. ആറാട്ട് ഘോഷയാത്ര ക്ഷേത്രത്തിനകത്ത് പ്രവേശിച്ചപ്പോൾ ശ്രീപരമേശ്വരൻ ദേവിയെ സ്വീകരിച്ച് ക്ഷേത്രത്തിനു പ്രദക്ഷിണം വച്ച് പടിഞ്ഞാറേ നടയിലെത്തി പ്രത്യേകം സജ്ജമാക്കിയ മണ്ഡപത്തിൽ ഇരുത്തി. ഇവിടെ ഭക്തർ നിറപറ സമർപ്പണം നടത്തി.തുടർന്ന് പ്രദക്ഷിണം പൂർത്തിയാക്കി അകത്തേക്ക് എഴുന്നളളിച്ച ശേഷം ഇരു നടകളിലും അഭിഷേകവും, കളഭാഭിഷേകവും നടന്നു. തൃപ്പൂത്താറാട്ട് ദിവസം മുതൽ 12 ദിവസം മാത്രം നടത്തുന്ന ഹരീന്ദ്ര പുഷ്പാഞ്ജലി വഴിപാട് നടത്താനും സൗകര്യമൊരുക്കിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡം പാലിച്ചുകൊണ്ടായിരുന്നു ചടങ്ങുകൾ നടന്നത്.ഡെപ്യൂട്ടി കമ്മീഷണർ വി. കൃഷ്ണകുമാർ വാര്യർ, അസി.കമ്മീഷണർ എസ്.അജിത് കുമാർ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പി.അജികുമാർ ,ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ, ക്ഷേത്ര ജീവനക്കാർ തുടങ്ങിയവർ നേതൃത്വം നൽകി.