പത്തനംതിട്ട : പോപ്പുലർ ഫിനാൻസ് ഉടമകൾ നൽകിയ പാപ്പർ ഹർജിയിൽ പത്തനംതിട്ട സബ് കോടതിയിൽ വാദം തുടങ്ങി. ഹർജി സിവിൽ കോടതിയുടെ പരിഗണനാ വിഷയമല്ലെന്ന് ചൂണ്ടിക്കാട്ടി നിക്ഷേപകരിൽ ഒരാൾ ഹർജി നൽകി. വിഷയം അടുത്തമാസം 15ന് സബ്ബ് കോടതി വീണ്ടും പരിഗണിക്കും. ഇന്ത്യൻ പാർട്ണർഷിപ്പ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത ആറ് സ്ഥാപനങ്ങളുടെ പേരിലും വായ്പ നേടിയ ഇനത്തിൽ ബാങ്കുകളെ എതിർ കക്ഷികളാക്കിക്കൊണ്ടും സമർപ്പിച്ച ഹർജി സബ് കോടതിക്ക് പരിഗണിക്കാനാവില്ലെന്ന വിഷയത്തിലാണ് വാദം തുടങ്ങിയത്. ത്രിപ്പൂണിത്തുറ സ്വദേശി ജോർജ്ജ് എന്ന നിക്ഷേപകൻ ഇൗ വിഷയം ഉന്നയിച്ച് പ്രത്യേക ഹർജിയും സമർപ്പിച്ചു. ഇക്കാര്യം പഠിക്കാൻ പോപ്പുലർ ഫിനാൻസിന്റെ അഭിഭാഷകൻ സാവകാശം തേടി. തുടർന്നാണ് കേസ് പരിഗണിക്കുന്നത് കോടതി ഒക്ടോബർ 15ലേക്ക് മാറ്റിയത്. തട്ടിപ്പുമായി ബന്ധപ്പെട്ട നിയമ നടപടികൾക്ക് പ്രത്യേക കോടതി വേണമെന്ന് ആവശ്യപ്പെടുന്ന നിക്ഷേപകരുടെ ഹർജി ഒക്ടോബർ എട്ടിന് ഹൈക്കോടതി പരിഗണിക്കും.
2,000 കോടിയുടെ പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് ഹൈക്കോടതിയും സംസ്ഥാന സർക്കാരും സി.ബി.ഐയ്ക്ക് വിട്ടിട്ടുണ്ട്. ഇതോടെ അന്വേഷണം വിദേശരാജ്യങ്ങളിലേക്ക് നീണ്ടേക്കും. കേസിൽ പോപ്പുലർ ഫിനാൻസ് ഉടമകളായ അഞ്ച് പേരും റിമാൻഡിലാണ്.