പത്തനംതിട്ട: ജില്ലയിൽ പച്ചക്കറികൾക്ക് പൊള്ളുന്നവില . തമിഴ് നാട്, കർണാടക, സംസ്ഥാനങ്ങളിൽ നിന്നാണ് ജില്ലയിൽ പ്രധാനമായും പച്ചക്കറി എത്തുന്നത് . കൊവിഡ് മൂലം പച്ചക്കറി വരവ് കുറഞ്ഞതോടെ വിലയും വർദ്ധിച്ചു. അവിടെ പചക്കറി കൃഷി കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം. കൃഷി പ്പണികൾക്കും വിളവെടുക്കാനുമൊക്കെ ജോലിക്കാരെ കിട്ടാനില്ലാത്ത സ്ഥിതിയുമാണ്. കനത്ത മഴയും കാറ്റും കാരണം തമിഴ് നാട്ടിൽ വ്യാപകമായി പച്ചക്കറി കൃഷി നശിക്കുകയും ചെയ്തിരുന്നു. ഇതിന് പുറമേയാണ് കൊ വിഡ് വ്യാപനം പ്രതിസന്ധിയിലാക്കിയത്. ഒരു മാസത്തിനിടെ മിക്ക പച്ചക്കറികൾക്കും 20 മുതൽ 40 രൂപ വരെ വില വർദ്ധിച്ചിട്ടുണ്ട് . തമിഴ് നാട്ടിലെ ഓട്ടൻ ഛത്രം, കോയമ്പത്തൂർ, മേട്ടുപാളയം ,പൊള്ളാച്ചി എന്നിവിടങ്ങളിൽ നിന്നും കർണാകയിലെ ഹുസൂരിൽ നിന്നുമാണ് പത്തനംതിട്ടയിൽ പച്ചക്കറി എത്തുന്നത്. ഓണക്കാലത്ത് 25 രൂപയ്ക്ക് കിട്ടിയ സവോളയുടെ വില ഇപ്പോൾ 55 വരെ ആയിട്ടുണ്ട് . ഇക്കണക്കിന് പോയാൽ സാധാരണക്കാരന് പച്ചക്കറി വാങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. ഓണത്തിന് ചെറിയ രീതിയിൽ വില ഉയർന്നെങ്കിലും പിന്നീട് കുറഞ്ഞിരുന്നു. എന്നാൽ അതിന് ശേഷം വലിയ രീതിയിൽ വില കൂടുകയായിരുന്നു.
-----------
വില ( കിലോയ്ക്ക്)
ചെറിയ ഉള്ളി : 60 രൂപ
കിഴങ്ങ് : 46
ബീൻസ് : 90
കാരറ്റ് : 90
തക്കാളിപ്പഴം : 56
അമരക്ക: 49
വെള്ളരി :60
പച്ചമുളക് : 75
കാബേജ്: 45
മത്തൻ: 30
വഴുതനങ്ങ : 40
പയർ : 80
പാവയ്ക്ക: 80