പത്തനംതിട്ട: ഇടനില തട്ടിപ്പ് ഒഴിവാക്കി കോലിഞ്ചി കൃഷിക്ക് യഥാർത്ഥ വില ലഭ്യമാക്കാൻ കൃഷിക്കാരുടെ കൂട്ടായ്മയായി. കൃഷി വകുപ്പു മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗ തീരുമാനത്തെ തുടർന്നാണ് നടപടി. ഇതിന് ജില്ലാ കൃഷി ഓഫീസറെ ചുമതലപ്പെടുത്തിയിരുന്നു.വളരെയധികം ഔഷധ ഗുണങ്ങളുള്ള കോലിഞ്ചി കൃഷി ചെയ്യുന്ന കർഷകർ നേരിടുന്ന പ്രധാന പ്രശ്‌നം വിലസ്ഥിരതയില്ല എന്നതാണ്. വിളവെടുപ്പ് സമയങ്ങളിൽ പരമാവധി 60 രൂപ വരെയാണ് കർഷകർക്ക് കിലോയ്ക്ക് ലഭിക്കുക. 300 രൂപ ലഭിക്കേണ്ടിടത്താണ് അതിന്റെ അഞ്ചിലൊന്ന് ലഭിക്കുന്നത്. പ്രധാന വിളയായും, ഇടവിളയായും മലയോര മേഖലയിൽ നടത്തുന്ന കോലിഞ്ചി കൃഷി ഈ മേഖലയിലെ പ്രധാന വരുമാന സ്രോതസാണ്. പത്തനംതിട്ട ജില്ലയിലെ കോന്നി, റാന്നി താലൂക്കുകളിലാണ് കോലിഞ്ചി കൃഷി വ്യാപകമായി ഉള്ളത്. ഇവിടെ സംഭരിക്കുന്ന കോലിഞ്ചി കൊച്ചിയിലെത്തിച്ച് വിദേശത്തേക്ക് കയറ്റി അയയ്ക്കുകയാണ്. കൃഷിപരിപാലന ചെലവ് കുറവുള്ള കോലിഞ്ചി കൃഷി ചെയ്തു മൂന്നാം വർഷമാണ് വിളവെടുപ്പ് നടത്തുന്നത്.

കമ്പോള വില വിവരപട്ടികയിൽ പ്രസിദ്ധീകരിക്കാത്തതിനാൽ ഇടനിലക്കാർ നടത്തുന്ന ചൂഷണവും വന്യമൃഗശല്യവുമാണ് കോലിഞ്ചി കർഷകരെ പ്രതിസന്ധിയിലാക്കുന്നത്. ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് കോലിഞ്ചി വിളവെടുപ്പ്. ഈ സമയങ്ങളിൽ കോലിഞ്ചിക്ക് ഇടനിലക്കാർ ന്യായവില നൽകാറില്ല. വന്യമൃഗ ശല്യത്തിന് പുറമെ ഫംഗസ് ബാധയും കൃഷി നാശത്തിന് കാരണമാകാറുണ്ട്. കോലിഞ്ചി വിളവെടുപ്പിനു മുമ്പ് നാശനഷ്ടം സംഭവിച്ചാൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിനും ഉന്നതതല യോഗത്തിൽ തീരുമാനമായിരുന്നു.നാഷണൽ മെഡിസിനൽ പ്ലാന്റ് ബോർഡിൽ നിന്നുള്ള സബ്‌സിഡി ലഭിക്കുന്നതിന് കർഷകരോട് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. കൺസോർഷ്യത്തിലോ, കൃഷിഭവനിലോ, നാഷണൽ മെഡിസിനൽ പ്ലാന്റ് ബോർഡിൽ ഓൺലൈനായോ കൃഷിക്കാർക്ക് അപേക്ഷ സമർപ്പിക്കാം. ഫീൽഡ് തല പരിശോധന നടത്തിയാണ് സബ്‌സിഡി അനുവദിക്കുന്നത്. ഔഷധി കോലിഞ്ചി ശേഖരിക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇതിനായി ഔഷധി അധികൃതരുമായി ചർച്ച നടത്തും. ഔഷധി നേരിട്ട് സംഭരണം നടത്തുന്നതോടെ ഇടത്തട്ട് തട്ടിപ്പുകൾ ഒഴിവാകും.ജില്ലാ കൃഷി ഓഫീസറുടെ അദ്ധ്യക്ഷതയിൽ നടന്ന ആലോചനാ യോഗം അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൺസോർഷ്യം ഭാരവാഹികളായി എസ്.ഹരിദാസ് (പ്രസിഡന്റ്), കെ.ജി.മുരളീധരൻ (സെക്രട്ടറി), സി.ജി. മധുസൂദനൻ (ട്രഷറർ) തുടങ്ങിയവരെ തിരഞ്ഞെടുത്തു.

------------