തിരുവല്ല: ഹൈക്കോടതി പൊലീസ് സംരക്ഷണം നിർദ്ദേശിച്ചിരുന്നയാളുടെ വീടും വാഹനങ്ങളും തല്ലിത്തകർത്ത കേസിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെയുള്ള പ്രതികൾ ഒളിവിൽ. കുറ്റൂർ പഞ്ചായത്ത് എട്ടാം വാർഡിൽ മുള്ളിപ്പാറയിൽ ചക്കശേരിയിൽ വീട്ടിൽ പി.കെ സുകുമാരന്റെ വീടും വാഹനങ്ങളുമാണ് തകർത്തത് .തിരുവല്ല പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി സാബു ഉൾപ്പടെ 15 പ്രതികളാണ് ഒളിവിൽ പോയിരിക്കുന്നത്. സമീപത്തെ പെട്ടിക്കടയും പ്രതികൾ കനാലിൽ തള്ളിയിരുന്നു. 27ന് രാത്രി പത്തരയോടെ ആയിരുന്നു സംഭവം. ആക്രമണത്തിൽ തകർന്നുവീണ ജനൽച്ചില്ലുകൾ തുളഞ്ഞു കയറി സുകുമാരന്റെ ചെറുമകൻ ശ്രാവണിന് പരിക്കേറ്റിരുന്നു. സ്വന്തം വസ്തുവിൽ സുകുമാരൻ മതിൽ നിർമ്മിക്കുന്നതിനെതിരെ സി.പി.എം പ്രദേശിക പ്രവർത്തകർ ഭീഷണിയുമായി രംഗത്തെത്തുകയായിരുന്നു.തുടർന്ന് ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്ന് കാട്ടി സുകുമാരൻ ഹൈക്കോടതിയെ സമീപിച്ചു.ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിൽ തിരുവല്ല പൊലീസിന്റെ സാന്നിദ്ധ്യത്തിൽ കഴിഞ്ഞയാഴ്ച മതിൽകെട്ടി. ഇതിന് പിന്നാലെയാണ് വീടും വാഹനങ്ങളും അടിച്ചു തകർത്തത്. ഒളിവിൽ പോയ പ്രതികളുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഒഫാണെന്നും പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായും ഡിവൈ.എസ്.പി ടി.രാജപ്പൻ പറഞ്ഞു.