kollam-

കൊല്ലം: ജില്ലയിൽ പലയിടത്തും കോൺഗ്രസ് - സി.പി.എം തുടർ സംഘർഷങ്ങൾക്ക് സാദ്ധ്യതയുണ്ടെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ഇതേ തുടർന്ന് സംഘർഷ മേഖലകളിൽ പൊലീസ് സാന്നിദ്ധ്യം ഉറപ്പാക്കി. വെഞ്ഞാറമൂട്ടിലെ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ നടത്തിയ പ്രകടനങ്ങളിൽ കോൺഗ്രസ് ഓഫീസുകൾക്ക് നേരെ വ്യാപക ആക്രമണം നടന്നിരുന്നു. ഡി.സി.സി ഓഫീസ്, ശാസ്താംകോട്ട ഭരണിക്കാവിലെ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസ്, ശക്തികുളങ്ങര - പാവുമ്പ മണ്ഡലം കമ്മിറ്റി ഓഫീസുകൾ തുടങ്ങി ജില്ലയിലെ വിവിധ കോൺഗ്രസ് ഓഫീസുകൾക്ക് നേരെ അക്രമം നടന്നു. കൊല്ലം നഗരത്തിലുൾപ്പെടെ വ്യാപകമായി കൊടിമരങ്ങളും നശിപ്പിക്കപ്പെട്ടു. മണ്ഡലം കമ്മിറ്റി ഓഫീസുകളും കൊടിമരങ്ങളും ആക്രമിക്കപ്പെട്ടു. കൊടിമരങ്ങളും പാർട്ടി ഓഫീസുകളും തകർത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകരും പ്രകോപന മുദ്രാവാക്യങ്ങളുമായി നിരത്തിലിറങ്ങി. ശാസ്താംകോട്ട ഭരണിക്കാവിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസിന് നേരെ കല്ലേറുണ്ടായതിന് പിന്നാലെ സി.പി.എം കുന്നത്തൂർ ഏരിയാ കമ്മിറ്റി ഓഫീസിന് നേരെയും കല്ലേറുണ്ടായി. ഡി.സി.സി ഓഫീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഡി.സി.സിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. പൊലീസ് സമയോചിതമായി ഇടപെട്ട് തടഞ്ഞതിനാലാണ് സംഘർഷങ്ങൾ ഒഴിവായത്. പ്രാദേശിക വികാര പ്രകടനങ്ങളും പ്രതിഷേധങ്ങളും സംഘർഷങ്ങളിലേക്ക് നീങ്ങുമെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. സി.പി.എം ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് ചിന്നക്കടയിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എട്ട് മണിക്കൂർ ഉപവാസം സംഘടിപ്പിച്ചിട്ടുണ്ട്.