കൊല്ലം : ഓണം കഴിഞ്ഞിട്ടും കൊല്ലത്തിന്റെ കിഴക്കൻമേഖലയിലെ ടൂറിസം കേന്ദ്രങ്ങൾ തുറക്കാൻ നടപടിയായില്ല, തെന്മല, ശെന്തുരുണി ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കാൻ കളക്ടർ അനുമതി നൽകിയില്ല. കൊവിഡിനെ തുടർന്ന് അടച്ചിട്ട സംസ്ഥാനത്തെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ ഓണക്കാല വിനോദം ലക്ഷ്യമിട്ട് വീണ്ടും തുറക്കാൻ സർക്കാർ അനുമതി നൽകിയെങ്കിലും തെന്മല, ശെന്തുരിണി ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. കേന്ദ്രം തുറക്കുന്നതിനെതിരെ റോസ് മല ഭാഗത്ത് നിന്ന് പ്രദേശവാസികൾ പരാതി നൽകിയിരുന്നു. പുറമെ നിന്നും ആളുകൾ എത്തിയാൽ കൊവിഡ് വ്യാപനത്തിന് സാദ്ധ്യതയുണ്ടെന്നായിരുന്നു പരാതി.
നിയന്ത്രണങ്ങളോടെ തുറക്കാം
കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ച് നിയന്ത്രണങ്ങളോടെ ഘട്ടംഘട്ടമായി ഇക്കോ ടൂറിസത്തിന്റെ പ്രവർത്തനം പഴയനിലയിലേക്ക് എത്തിക്കാമെന്നുകാട്ടി ബന്ധപ്പെട്ട ചുമതലക്കാർ കളക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഈ മാസം പതിനഞ്ചോടെ പ്രവർത്തനം തുടങ്ങാമെന്നാണ് പ്രതീക്ഷ. ആദ്യഘട്ടത്തിൽ പത്തു വയസിനു താഴെയുള്ള കുട്ടികൾക്കും, 65 നു മുകളിൽ പ്രായമുള്ളവർക്കും ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനം അനുവദിക്കില്ല. സെന്ററിലേക്ക് പ്രവേശിക്കുന്ന എല്ലാവരുടെയും താപനില പരിശോധിക്കും. താമസിക്കുന്നതിനും കഫറ്റീരിയയിൽ ഇരുന്നു കഴിക്കുന്നതിനും ആദ്യഘട്ടത്തിൽ വിലക്കുണ്ട്. എന്നാൽ ഭക്ഷണം പാഴ്സലായി ലഭിക്കും. ടിക്കറ്റുകളും ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റാവുന്നതാണ്. കളക്ടറുടെ അനുകൂല ഉത്തരവ് വരുന്നത് കാത്തിരിക്കയാണ് നിരവധി ജീവനക്കാരും അനുബന്ധ തൊഴിലാളികളും.
സൗന്ദര്യ കാഴ്ചകൾ
കൊല്ലം ജില്ലയുടെ കിഴക്കൻ മേഖല വന സൗന്ദര്യത്തിന്റെ വേറിട്ട അനുഭൂതി പകരുന്ന പ്രദേശങ്ങളാണ്. പാലരുവിയും കുംഭാവുരുട്ടിയും വെള്ളച്ചാട്ടത്തിന്റെ അപൂർവ സൗന്ദര്യക്കാഴ്ചകളാണ്. കുംഭാവുരുട്ടിയിൽ മുമ്പ് ഉരുൾപ്പൊട്ടലുണ്ടായപ്പോൾ അടച്ചിട്ടതാണ്. പിന്നീട് അധികൃതരുടെ കണ്ണുവെട്ടിച്ച് കടന്ന രണ്ട് കുട്ടികൾ മരിക്കുകയും ചെയ്തു. ഒറ്റക്കൽ മാൻപാർക്കും തെന്മല ഡാമും അമ്പനാട് എസ്റ്റേറ്റിലെ മഞ്ഞുവീഴ്ചയും തേയിലത്തോട്ടവും ഓറഞ്ച് വിളയുന്ന എസ്റ്റേറ്റുകളുമൊക്കെയായി ഒരുപാട് കാഴ്ചാസൗന്ദര്യങ്ങളുണ്ട്. തെന്മല, ശെന്തുരുണി ഇക്കോ ടൂറിസം പദ്ധതികളുമായി ബന്ധപ്പെട്ട് സ്വാഭാവികവും അല്ലാത്തതുമായ കൗതുക-സാഹസിക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ടൂറിസ്റ്റുകൾക്ക് ഇഷ്ടപ്പെട്ട ഇടമായി ഇവിടമൊക്കെ മാറിയിരുന്നതുമാണ്. തമിഴ് നാട്ടിൽ നിന്ന് വളരെ കൂടുതൽ ആളുകൾ എത്തുമായിരുന്നു. കൊവിഡ് വില്ലനായപ്പോൾ എല്ലാം മുടങ്ങി. പഴയ നിലയിലേക്ക് ടൂറിസം എത്താനും സമയമെടുക്കും.
ഒറ്റക്കൽ ലുക്കൗട്ട് പവലിയൻ നാശത്തിൽ
ലോക്ക് ഡൗണിനെ തുടർന്ന് അടച്ചുപൂട്ടിയ ഒറ്റക്കൽ ലുക്കൗട്ട് പവലിയൻ നാശത്തിന്റെ വക്കിൽ. പവലിയന് മുന്നിലെ കോൺക്രീറ്റ് മുറ്റവും സമീപ പ്രദേശങ്ങളും വിണ്ട് കീറി കാട് വളർന്ന നിലയിലാണ്. അര നൂറ്റാണ്ട് മുമ്പ് വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് കല്ലട ഇറിഗേഷന്റെ (കെ.ഐ.പി) നേതൃത്വത്തിലായിരുന്നു പവലിയൻ പണിതത്. പവലിയന്റെ മൂന്നാമത്തെ നിലയിൽ കയറിയാൽ നാല് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന തെന്മല പരപ്പാർ അണക്കെട്ടും കാനന ഭംഗിയും ആസ്വദിക്കാം. ഇതുകൂടാതെ കല്ലടയാറിന്റെ ദൃശ്യഭംഗിയും ഒറ്റക്കൽ ലുക്കൗട്ട് തടയണയും പവലിയനിൽ നിന്നാൽ കാണാനും സാധിക്കും.
പവലിയന്റെ ഉപരിതലവും കൈവരികളും വർഷങ്ങൾക്ക് മുമ്പ് തന്നെ വിണ്ട് കീറി നാശത്തിലേക്ക് നീങ്ങിയിരുന്നു. ഇത് കണക്കിലെടുത്ത് 25ലക്ഷം രൂപ ചെലവഴിച്ച് പവലിയൻ നവീകരിക്കുമെന്ന് അധികൃതർ പ്രഖ്യാപിച്ചിട്ട് പത്ത് മാസം പിന്നിടുന്നു. ഇതിൻെറ പ്രാഥമിക പരിശോധന കഴിഞ്ഞ് ഉദ്യോഗസ്ഥർ മടങ്ങിയ ശേഷം പിന്നെ ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.