jappan

ലോകത്തിന്റെ പല കോണുകളിലും പലവിധ ആഘോഷങ്ങളും അതിന് പിന്നിൽ വ്യത്യസ്തമായ ആചാരങ്ങളുമുണ്ട്. എല്ലാ വർഷവും ജനുവരിയിലെ നാലാം ശനിയാഴ്ച ജപ്പാനിൽ നടക്കുന്ന ഒരു ആഘോഷം അൽപം വിചിത്രമാണ്. ആഘോഷത്തിന്റെ ഭാഗമായി ഒരു കുന്ന് മുഴുവൻ കത്തിക്കുന്നതാണ് ആചാരം. വാകകുസ എന്ന കുന്നാണ് കത്തിക്കുന്നത്. ജപ്പാനീസ് ഭാഷയിൽ വാകകുസ യാമയാകി (വാകകുസ കുന്ന് കത്തിക്കൽ) എന്ന് തന്നെയാണ് ഈ ആഘോഷം അറിയപ്പെടുന്നത്.

നൂറുകണക്കിന് വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ ഈ ആഘോഷത്തിനും ഇത്തരമൊരു ആചാരത്തിനും പിന്നിലുള്ള യഥാർത്ഥ കാരണമെന്താണെന്ന് ഇപ്പോഴും പലർക്കും അറിയില്ല. കുന്നിൻ ചെരുവിലുള്ള രണ്ട് ക്ഷേത്രങ്ങളുടെ അതിർത്തിയുമായി ബന്ധപ്പെട്ട തർക്കത്തിന് ശേഷമാണ് ഇത്തരം ഒരു ആചാരം തുടങ്ങിയതെന്ന് ഒരു വിഭാഗം വിശ്വാസികൾ പറയുന്നു. ജപ്പാനിലെ നാര എന്ന പ്രദേശത്തുള്ള ടോഡായ് ജി, കോഫുകു ജി എന്നീ ക്ഷേത്രങ്ങളാണിത്. അതിർത്തി തർക്കം മുറുകിയതോടെ കുന്ന് മുഴുവൻ കത്തിച്ചു. പിന്നീട് ഈ തർക്കം എങ്ങനെയാണ് അവസാനിച്ചതെന്ന് വ്യക്തമല്ല. 18ാം നൂറ്റാണ്ടിലാണ് സംഭവം ഉണ്ടായത്. എന്നാൽ, പകർച്ച വ്യാധികൾ പടരാതിരിക്കാനും മറ്റും വേണ്ടിയാണ് കുന്ന് കത്തിക്കുന്നതെന്ന മറ്റൊരു വിഭാഗത്തിന്റെ വാദവുമുണ്ട്. കീടങ്ങളെ ഇല്ലാതാക്കാനും കാട്ടുപന്നികളെ തുരത്തുന്നതിനുമുള്ള ഒരു മാർഗമാണ് ഈ തീ എന്നും ഒരു സിദ്ധാന്തവുമുണ്ട്.

ഉച്ചതിരിയുമ്പോൾതന്നെ അവിടെ ആഘോഷ പരിപാടികൾ ആരംഭിക്കുന്നു. ഇരുട്ട് വീണുതുടങ്ങുമ്പോൾ, അടുത്തുള്ള കസുഗ തായ്‌ഷാ ദേവാലയത്തിലെ സന്യാസിമാർ തീ പന്തങ്ങൾ കത്തിച്ച്, നിവാസികളുമായി ചേർന്ന് ഒരു ഘോഷയാത്രയായി കുന്നിന്റെ താഴെ എത്തുന്നു. തുടർന്ന് കോഫുകു-ജി, തോഡായ്-ജി ക്ഷേത്രങ്ങളിൽ നിന്നുള്ള സന്യാസിമാർ പുല്ലിന് തീയിടുന്നു.കുന്നിലേക്ക് പടക്കം എറിഞ്ഞ് കൊണ്ടാണ് ആദ്യം ആഘോഷം തുടങ്ങുന്നത്. ഇത് കൂടിക്കൂടി പിന്നെ വെടിക്കെട്ടിൽ കലാശിക്കും. ഒടുവിൽ താഴെ നിന്ന് കുന്ന് കത്തിക്കും. കാലാവസ്ഥയുടെയും മറ്റും സാഹചര്യം അനുസരിച്ച് മുപ്പത് മിനിറ്റ് മുതൽ ഒരു മണിക്കൂർ നേരം വരെ സമയമെടുത്ത് കുന്ന് പൂർണമായും കത്തിത്തീരും. ആയിരക്കണക്കിന് കാണികളാണ് ഇത് കാണാനായി വകകുസ കുന്നിന്റെ താഴെ ഒത്തുകൂടുന്നത്. ആളുകൾ തീയുടെ അടുത്തേയ്ക്ക് പോകുന്നത് തടയാനായി പ്രത്യേകം അതിർവരമ്പുകൾ തീർത്തിട്ടുണ്ട്. ഉത്സവവേളയിൽ എന്തെങ്കിലും അപകടം സംഭവിച്ചാൽ രക്ഷയ്ക്കായി നൂറുകണക്കിന് സന്നദ്ധ അഗ്നിശമനാസേനാംഗങ്ങളും അവിടെയുണ്ട്.