കൊല്ലം: പാവുമ്പയിൽ ബംഗാളി സ്ത്രീയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. പാവുമ്പ കൈരളി മുക്ക് വാഴപ്പള്ളി കോളനിക്ക് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന പശ്ചിമ ബംഗാൾ സ്വദേശി സന്തോഷ് സർക്കാരിന്റെ ഭാര്യ അഞ്ജലി ലാഹോറിന്റെ മരണമാണ് (45) കൊലപാതകമാണെന്ന് തെളിഞ്ഞത്. സംഭവത്തിൽ അഞ്ജലി ലാഹോറിന്റെ സഹോദരൻ ഷിബു ലാഹോറിനെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ: അഞ്ജലിയും ഭർത്താവ് സന്തോഷ് സർക്കാരും കഴിഞ്ഞ ഞായറാഴ്ച പാവുമ്പയിലെ താമസസ്ഥലത്തിന് അടുത്തുളള മറ്രൊരു ഇഷ്ടിക ചൂളയിലെ തൊഴിലാളികളായ നിഖിൽ, ധനഞ്ജയ് എന്നിവരുമായി മദ്യപിച്ചിരുന്നു. മദ്യലഹരിയിൽ ഇവരുടെ ബഹളവും ഒച്ചയും കേട്ട ഷിബു ലാഹോർ സ്ഥലത്തെത്തുമ്പോൾ അഞ്ജലി നഗ്നയായി നിഖിലിന്റെയും ധനഞ്ജയന്റെയും ശരീരത്തേക്ക് കിടക്കുന്നതാണ് കണ്ടത്. ഇതിൽ പ്രകോപിതനായ ഷിബു മദ്യലഹരിയിലായിരുന്ന അഞ്ജലിയെ പൊതിരെ തല്ലി. ഭർത്താവ് സന്തോഷിനും മർദ്ദനമേറ്റു. മദ്യലഹരിക്കൊപ്പം മർദ്ദനം കൂടിയേറ്റതോടെ അവശയായ അഞ്ജലിയെ ഷിബുവും സന്തോഷും ചേർന്ന് എടുത്ത് വീട്ടിലെ കട്ടിലിൽ കൊണ്ടു കിടത്തി. അടിപിടിയിൽ തലയ്ക്കും മുഖത്തുമേറ്റ ക്ഷതം തലയ്ക്കുള്ളിൽ രക്തസ്രാവത്തിനിടയാക്കി. അഞ്ജലി അബോധാവസ്ഥയിലായി.
മദ്യലഹരിയിൽ ബോധം നഷ്ടപ്പെട്ടതാണെന്നായിരുന്നു ഇവർ കരുതിയത്. ഒരുദിവസം പിന്നിട്ടിട്ടും അഞ്ജലിയ്ക്ക് ബോധം തെളിയാതെ വന്നപ്പോഴാണ് ഇവർ പരിസരവാസികളെ വിവരം അറിയിച്ചത്. തുടർന്ന് പൊലീസെത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിന് വിധേയമാക്കിയപ്പോഴാണ് തലയ്ക്കേറ്റ ക്ഷതത്തെയും ആന്തരികരക്തസ്രാവത്തെയും തുടർന്നുണ്ടായ ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് തെളിഞ്ഞത്. തുടർന്ന് അഞ്ജലിയുടെ ഭർത്താവിനെയും സഹോദരനെ മറ്റ് തൊഴിലാളികളെയും പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. തൊടിയൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഇഷ്ടിക കമ്പനിയിലെ ജീവനക്കാരനായിരുന്നു സന്തോഷ് സർക്കാർ. കരുനാഗപ്പള്ളി അസി. കമ്മിഷണർ ഗോപകുമാർ, സി.ഐ മഞ്ജുലാൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. അഞ്ജലിയുടെ മൃതദേഹം കൊല്ലം നഗരസഭാ ശ്മശാനത്തിൽ സംസ്കരിക്കും.