chavara-byelection

കൊല്ലം: ചവറയിൽ ഉപതിരഞ്ഞെടുപ്പിന് കാഹളം മുഴങ്ങിയതോടെ അങ്കത്തട്ടിലിറങ്ങാൻ തയ്യാറെടുക്കുകയാണ് രാഷ്ട്രീയ കക്ഷികൾ. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രഖ്യാപനം അപ്രതീക്ഷിതമായിരുന്നതിനാൽ ആദ്യം അമ്പരപ്പിലായിരുന്നു എല്ലാവരും. കേരളത്തിന്റെ രാഷ്ട്രീയ ശ്രദ്ധ ഇനി ചവറയിലും കുട്ടനാട്ടിലുമാണ്. നവംബറിൽ തിരഞ്ഞെടുപ്പ് നടന്നാൽ ഒന്നര മാസമേ പ്രചാരണത്തിന് സമയം ലഭിക്കൂ. അതിനാലാണ് മുന്നണികൾ പ്രചാരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കിയത്. ഇടത് മുന്നണിയും യു.ഡി.എഫും ബി.ജെ.പിയും തിരഞ്ഞെടുപ്പിന്റെ ആലോചനകളും യോഗങ്ങളും തുടങ്ങിക്കഴിഞ്ഞു. സ്ഥാനാർത്ഥി നിർണ കാര്യത്തിൽ യു.ഡി.എഫിന് കൂടുതൽ ആലോചനകൾ വേണ്ടിവന്നില്ല, ആർ.എസ്.പിയുടെ സീറ്റിൽ മുൻ മന്ത്രി ഷിബു ബേബിജോൺ മത്സരിക്കുമെന്ന് ഉറപ്പാണ്. വിജയം തൊട്ടടുത്തുണ്ടെന്ന പ്രതീക്ഷയോടെ ഷിബുവിന് വേണ്ടി പ്രചരണവും തുടങ്ങിക്കഴിഞ്ഞു. മന്ത്രിയായിരിക്കെ നടത്തിയ വികസന നേട്ടങ്ങളും ബേബിജോണിന്റെ പാരമ്പര്യവുമൊക്കെ വിജയത്തിന് അനുകൂല ഘടകങ്ങളായി മാറുമെന്നാണ് കണക്കുകൂട്ടൽ.

എന്നാൽ, ഇടത് മുന്നണി അങ്കത്തട്ടിലിറക്കുന്നത് ആരെയെന്ന ചോദ്യത്തിന് ഉത്തരമായിട്ടില്ല. സി.എം.പി സ്ഥാനാർത്ഥിയായാണ് വിജയൻ പിള്ള മത്സരിച്ച് ജയിച്ചതെങ്കിലും പിന്നീട് പാർട്ടി സി.പി.എമ്മിൽ ലയിച്ചിരുന്നു. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി അന്തരിച്ച എം.എൽ.എ എൻ. വിജയൻപിള്ളയുടെ മകൻ ഡോ.വി. സുജിത്തിനെ സി.പി.എം പരിഗണിക്കാനാണ് സാദ്ധ്യത. എന്നാൽ സി.പി.എമ്മിന്റെ പാർട്ടി നേതാക്കൾ മത്സരിക്കണമെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. ചവറ ഏരിയാ സെക്രട്ടറി ടി. മനോഹരൻ, ഡി.വൈ.എഫ്.ഐ മുൻ ജില്ലാ സെക്രട്ടറിയും പാർട്ടി ജില്ലാ കമ്മിറ്റിയംഗവുമായ ജി. മുരളീധരൻ, സാമൂഹിക ക്ഷേമബോർഡ് ചെയർപേഴ്സൺ സൂസൻ കോടി, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റും എസ്.എഫ്.ഐയുടെ മുൻ സംസ്ഥാന വൈസ് പ്രസിഡന്റുമായ ശ്യാം മോഹൻ എന്നിവരുടെ പേരുകളും ചർച്ചകളിലുണ്ട്. സർക്കാരിന്റെ പ്രതിച്ഛായ മുന്നിൽക്കണ്ട് ഏറ്റവും വിജയ സാദ്ധ്യതയുള്ള സ്ഥാനാർത്ഥിയാകും മത്സരിക്കുക. ബി.ജെ.പിയും ശക്തമായ മത്സരത്തിന് തയ്യാറെടുത്തുകൊണ്ടാണ് രംഗത്തുള്ളത്. വനിതയെ പരിഗണിക്കുമെന്നും സൂചനയുണ്ട്. ഇപ്പോൾ മത്സരിക്കുന്നയാൾ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിക്കാൻ പ്രാപ്തനാകണമെന്ന നിശ്ചയമുള്ളതിനാൽ കണക്കുകൂട്ടലുകൾ തുടരുകയാണ്. കൊല്ലം ജില്ലയിൽ നിന്നുള്ളയാൾ മത്സരിക്കണമെന്നാണ് പൊതുവെ പാർട്ടിക്കുള്ളിലെ വികാരം.

ആർ.എസ്.പിയുടെ കോട്ടയിൽ വിള്ളലുണ്ടാക്കിയ ആത്മവിശ്വാസം

ഉപതിരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടമാവും ചവറയിൽ നടക്കുക. ആർ.എസ്.പിയുടെ കോട്ടയായാണ് ചവറ മണ്ഡലം അറിയപ്പെടുന്നത്. കഴി‌ഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലാണ് അതിന് മാറ്റം വന്നത്. 6,189 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയൻ പിള്ള ഷിബു ബേബിജോണിനെ തോൽപ്പിച്ചത്. സീറ്റ് വിഭജിച്ചപ്പോൾ സി.എം.പി ക്കാണ് ചവറ സീറ്റ് നൽകിയതെങ്കിലും സി.പി.എമ്മാണ് വിജയൻപിള്ളയെ മത്സരിപ്പിക്കാൻ മുൻകൈയെടുത്തത്.

ചവറയുടെ ചരിത്രം

 1977 ലാണ് മണ്ഡലം നിലവിൽ വന്നത്

 2016 വരെ ആർ.എസ്.പിയെയും ഇടത് മുന്നണിയെയും പിന്തുണച്ചു

 ആർ.എസ്.പിക്ക് മിന്നും വിജയം നേടിക്കൊടുത്തത് ബേബി ജോൺ

 അദ്ദേഹത്തിന്റെ മരണശേഷം മകൻ ഷിബു ബേബിജോണും മണ്ഡലത്തിൽ നിന്ന് വിജയിച്ചു

 2016ൽ ചവറ വിജയൻ പിള്ളയിലൂടെ സീറ്റ് സി.എം.പിക്കും പിന്നീട് സി.പി.എമ്മിനുമായി.