ദേശീയപാത 66 ഭൂമിയേറ്റെടുക്കൽ നടപടി പുരോഗമിക്കുന്നു
കൊല്ലം: ദേശീയപാത 66ന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കലിന് ഇനിയും കടമ്പകളേറെ. ചേർത്തല - കഴക്കൂട്ടം കോറിഡോറിന്റെ ഭാഗമായുള്ള കടമ്പാട്ടുകോണം മുതൽ ഓച്ചിറ വരെയുള്ള നാലുവരി പാതയ്ക്കാവശ്യമായ ഭൂമി ഏറ്റെടുക്കലാണ് നടന്നുവരുന്നത്. ഭൂമിയുടെ രേഖകൾ പരിശോധിച്ച് ഉടമകളുടെ ഹിയറിംഗ് പൂർത്തിയാക്കുന്ന ജോലികളാണ് തഹസീൽദാർമാരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നത്.
ഇതിന് ശേഷം കെട്ടിടങ്ങൾക്കും സ്ഥാപനങ്ങൾക്കും പ്രാധാന്യം അനുസരിച്ച് വില നിശ്ചയിക്കണം. ഓരോരുത്തരുടെയും സ്വത്തുക്കളെപ്പറ്റി വ്യക്തമായ രൂപരേഖയുണ്ടാക്കിയശേഷമാണ് മൂല്യനിർണയം. ഓരോ വില്ലേജിലും ഏറ്റവും അടുത്ത് രജിസ്റ്റർ ചെയ്ത ആധാരങ്ങൾ പരിശോധിച്ച് അതിലെ ഉയർന്ന വില പൊന്നും വിലയായി നൽകിവേണം വസ്തുക്കൾ ഏറ്റെടുക്കാൻ. പുറമേ വീടുകളും കടകളും മറ്റ് കെട്ടിടങ്ങളും നിർമ്മിച്ചതിന്റെ മുടക്ക് മുതൽ കണക്കാക്കിയാണ് നഷ്ടപരിഹാരം നിശ്ചയിക്കുക.
പൊതുമരാമത്ത് വകുപ്പ് എൻജിനിയർമാരുടെ സഹായത്തോടെയാകും കെട്ടിട മൂല്യനിർണയം. പറമ്പുകളിലെ മരങ്ങളും മറ്റും മുറിച്ച് നീക്കേണ്ടതുണ്ടെങ്കിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വലിപ്പവും പ്രാധാന്യവും അനുസരിച്ച് വിലയിടും. ഇത്തരത്തിലാണ് നഷ്ടപരിഹാരം അനുവദിക്കുന്നത്. ഭൂവുടമകൾക്ക് അനുവദിച്ച തുക 3- ജി നോട്ടിഫിക്കേഷനിലൂടെ ഗസറ്റിൽ പരസ്യപ്പെടുത്തി ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക കൈമാറിയാലേ നിർമ്മാണത്തിന് വസ്തുക്കൾ ഏറ്റെടുക്കാൻ കഴിയൂ.
നഷ്ടപരിഹാരം ഇങ്ങനെ
1. ഏറ്റെടുക്കുന്ന ഭൂമിക്ക് കോർപ്പറേഷൻ, മുനിസിപ്പൽ പ്രദേശങ്ങളിൽ 100 ശതമാനവും പഞ്ചായത്തുകളിൽ 120 ശതമാനവും നഷ്ടപരിഹാരം
2. വീടിനും കെട്ടിടങ്ങൾക്കും പഴക്കം കണക്കാക്കാതെ നഷ്ടപരിഹാരം
3. നോട്ടിഫിക്കേഷൻ തീയതി മുതൽ തുക നൽകുന്ന തീയതിവരെ ആകെ തുകയ്ക്ക് 12 ശതമാനം പലിശയും
4. വ്യാപാരികളുടെയും വാടകക്കാരുടെയും നഷ്ടപരിഹാരം സംബന്ധിച്ച് സർക്കാർ തീരുമാനത്തിന് അനുസരിച്ച‌് നടപടി
ഹിയറിംഗിന് വിലങ്ങായി കൊവിഡ്
സമ്പൂർണ ലോക്ക് ഡൗണും കൊവിഡിനെ തുടർന്നുള്ള നിയന്ത്രണങ്ങളുമാണ് ദേശീയപാത ഭൂമി ഏറ്റെടുക്കൽ നടപടികൾ മന്ദഗതിയിലാക്കിയത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് കരുനാഗപ്പള്ളി, കാവനാട്, ഇരവിപുരം, ചാത്തന്നൂർ സ്പെഷ്യൽ തഹസീൽദാർ ഓഫീസുകളിലായി രേഖകളുടെ പരിശോധനയും ഹിയറിംഗും നടന്നുവരികയാണ്. വിമാന സർവീസുകൾ നിലച്ചതോടെ വിദേശങ്ങളിൽ കുടുങ്ങിയ ചിലർക്ക് ഹിയറിംഗിന് എത്താൻ അസൗകര്യമുണ്ട്. ഇവർക്ക് സമയപരിധി നീട്ടി നൽകിയെങ്കിലും കൊവിഡ് വ്യാപനം കുറയുന്ന മുറയ്ക്ക് ഇവരുടെ ഭൂരേഖകളുടെ പരിശോധനയും ഹിയറിംഗും കൂടി പൂർത്തിയാക്കിയാലേ മൂല്യനിർണയമെന്ന അടുത്ത കടമ്പയിലേക്ക് ഉദ്യോഗസ്ഥർക്ക് കടക്കാനാകൂ.
ഓച്ചിറ - കടമ്പാട്ടുകോണം 56.3 കി.മീറ്റർ
ഏറ്റെടുക്കേണ്ട ഭൂമി 60 ഹെക്ടർ
ഭൂവുടമകൾ 5000
നാലുവരിപ്പാത വീതി 45 മീറ്റർ
''
കൊവിഡ് അതിരൂക്ഷമാകാതിരുന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ആറുമാസത്തിനകം ഭൂമി ഏറ്രെടുക്കൽ പൂർത്തിയാക്കാനാകും.
ദേശീയപാത ഭൂമി ഏറ്റെടുക്കൽ വിഭാഗം