photo

കൊല്ലം: കൊട്ടാരക്കര തലച്ചിറയിൽ പെട്രോൾ നിറച്ച കന്നാസ് വലിച്ചെറിഞ്ഞ് വീട് കത്തിക്കാൻ ശ്രമിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി. തലച്ചിറ കുരുമ്പേ ജംഗ്ഷനിൽ കാരാപ്പള്ളിൽ വീട്ടിൽ രാജുവിന്റെ വീടിന് നേർക്കായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് സംഭവം. ശബ്ദംകേട്ട് വീട്ടുകാർ ഇറങ്ങി നോക്കിയപ്പോൾ തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടു. അതിനാൽ വൻ അപകടം ഒഴിവായി. പൂനെയിലും ഗൾഫിലും ബിസിനസ് നടത്തിവരികയാണ് മാത്യു. ഇപ്പോൾ പൂനെയിലാണ് താമസം. കമ്പനിയിലെ ജീവനക്കാരനായിരുന്ന ചങ്ങനാശേരിക്കാരനെ പിരിച്ചുവിടുകയും പൂനെ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായിട്ടാണോ വീട് കത്തിയ്ക്കാൻ ശ്രമിച്ചതെന്ന സംശയവും നിലനിൽക്കുന്നുണ്ട്. ബൊലെറോ കാറിലെത്തി പെട്രോൾ കന്നാസ് വീടിന് നേർക്ക് എറിഞ്ഞശേഷം കത്തിക്കുകുകയായിരുന്നു. വീടിന്റെ സിറ്റൗട്ടിലാണ് പെട്രോൾ പകുതി നിറച്ച കന്നാസ് കണ്ടെത്തിയത്. രാത്രി തന്നെ പൊലീസ് എത്തി പരിശോധന നടത്തി. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്. ഇതിൽ നിന്നാണ് കാറിന്റെ വിവരങ്ങൾ കണ്ടെത്തിയത്. പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കൊട്ടാരക്കര സി.ഐ ജോസഫ് ലിയോണിന്റെ നേതൃത്വത്തിലാണ് അന്വേഷണം.