കൊല്ലം: കൊല്ലത്തിന്റെ കായൽ ടൂറിസത്തിന് പുതിയ അദ്ധ്യായം എഴുതിച്ചേർത്ത് കല്ലട ടൂറിസം പദ്ധതി നാളെ തുടങ്ങും. പടിഞ്ഞാറെ കല്ലട ഗ്രാമ പഞ്ചായത്തിലെ കല്ലടയാറിന്റെ തീരത്ത് കടപുഴയിൽ 1.29 കോടി രൂപ ചെലവാക്കിയാണ് കല്ലട ടൂറിസം പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. നാളെ രാവിലെ 10ന് വീഡിയോ കോൺഫറസിലൂടെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. കല്ലടയാറിലെയും മൺറോതുരുത്തിലെയും അഷ്ടമുടി കായലിന്റെയും ടൂറിസം സാദ്ധ്യത മുന്നിൽ കണ്ടാണ് പദ്ധതിക്ക് പഞ്ചായത്ത് രൂപം നൽകിയത്. വിശാലമായ ബോട്ട് ലാൻഡിംഗ് സൗകര്യം, റെസ്റ്റോറന്റ് ,എ.ടി.എം കൗണ്ടർ, ഫെസിലിറ്റേഷൻ സെന്റർ തുടങ്ങിയ സൗകര്യങ്ങളാണ് പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. പദ്ധതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലാണ്. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അദ്ധ്യക്ഷനാകും. മന്ത്രി ജെ .മെഴ്‌സികുട്ടിയമ്മ ,എം.പി മാരായ കൊടിക്കുന്നിൽ സുരേഷ് , കെ. സോമപ്രസാദ്, ജില്ല കളക്ടർ അബ്‌ദുൾ നാസർ, ബി.അരുണാമണി, ജെ. ശുഭ തുടങ്ങിയവർ പങ്കെടുക്കും.
സൗന്ദര്യകാഴ്ചകളും സൗകര്യങ്ങളും
മനംമയക്കും സൗന്ദര്യക്കാഴ്ചകളാണ് കല്ലട ടൂറിസം പദ്ധതിയിലുള്ളത്. ഗ്രാമവിശുദ്ധിയുടെ മനോഹാരിതയും വിദേശികളെ ആകർഷിക്കുംവിധം ആഡംബരങ്ങളും ഇവിടെ കോർത്തിണക്കിയിട്ടുണ്ട്. ബോട്ടിലും വള്ളത്തിലും കായലിന്റെയും ആറിന്റെയും ഓളപ്പരപ്പിലൂടെ നീങ്ങുമ്പോൾ കണ്ണുകൾ വിസ്മയക്കാഴ്ചകളിലുടക്കും. കല്ലടയാറ് മുതൽ മൺട്രോത്തുരുത്ത് വരെയും അഷ്ടമുടിക്കായലിലെ വിവിധ ടൂറിസ സാദ്ധ്യതകളെയും ബന്ധിപ്പിക്കുന്നതിനായി ആരംഭിച്ച ഈ പദ്ധതിയിൽ ബോട്ട് ലാൻഡിംഗ് സൗകര്യം, റസ്റ്റോറന്റ്, ഫെസിലിറ്റേഷൻ സെന്റർ, എ. ടി .എം കൗണ്ടർ തുടങ്ങി വിവിധ സൗകര്യങ്ങളം ഒരുക്കിയിട്ടുണ്ട്.