popular

പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിലെ സാമ്പത്തിക തിരിമറിയെപ്പറ്റി കൂടുതൽ കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞദിവസം അറസ്റ്റിലായ ഡയറക്ടർ ഡോ. റിയ തോമസിനെ കസ്റ്റഡിയിൽ വാങ്ങുമെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി. റിയയെ ഇന്ന് കോടതിയിൽ ഹാജരാക്കുന്നതിനൊപ്പം കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള അപേക്ഷയും സമർപ്പിക്കാനാണ് പൊലീസ് നീക്കം. റിയയിൽ നിന്ന് സാമ്പത്തിക തിരിമറി സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. കേസിൽ അഞ്ചാം പ്രതിയാണ് റിയ. പോപ്പുലറിന് കീഴിലുള്ള 4 കമ്പനികളുടെ ഡയറക്ടറായ റിയയെ മലപ്പുറത്ത് നിന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ
കോന്നി സിഐയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

റിയയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. കാഞ്ഞങ്ങാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫിസറായിരുന്ന റിയ ഏറെ നാളായി അവധിയിലായിരുന്നു. പോപ്പുലർ കേസിൽ പൊലീസ് അന്വേഷണം തുടങ്ങിയതിന് പിന്നാലെ ഇവർ ഒളിവിൽ പോയി. ഇന്നലെ റിയയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ചിരുന്നു. ജാമ്യാപേക്ഷ തള്ളിയെങ്കിലും 3 ആഴ്ചത്തേക്ക് അറസ്റ്റ് പാടില്ലെന്ന് ഉത്തരവിട്ടിരുന്നതായി അഭിഭാഷകർ അറിയിച്ചു.

എന്നാൽ, കോന്നി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മറ്റൊരു സാമ്പത്തിക തട്ടിപ്പ് കേസിലാണ് റിയയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഹൈക്കോടതി ഉത്തരവുള്ളതിനാൽ അറസ്റ്റ് ഉണ്ടാകില്ലെന്നുറപ്പിച്ച് നിലമ്പൂരിലെ വീട്ടിൽ കഴിയുകയായിരുന്നു ഇവർ. അഭിഭാഷകരെ വിളിച്ചു വരുത്തി അറസ്റ്റ് തടയാൻ ശ്രമമുണ്ടായെങ്കിലും വിജയിച്ചില്ല. അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന പത്തനംതിട്ട എസ്.പി കെ.ജി സൈമണിന്റെ നേതൃത്വത്തിലുള്ള ചോദ്യംചെയ്യലിൽ തട്ടിപ്പുമായി ബന്ധപ്പെട്ട ചില പുതിയ വിവരങ്ങൾ റിയയിൽ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. തട്ടിപ്പിന്റ ആസൂത്രണവും തട്ടിയെടുത്ത പണത്തിന്റെ വിനിയോഗവും സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ അറിയാനും റിയയുടെ മേൽനോട്ടത്തിലുണ്ടായിരുന്ന കമ്പനികളിൽ തെളിവെടുപ്പിനുമാണ് ഇവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.