തൊഴിലാളി ക്യാമ്പുകൾ നിരീക്ഷണത്തിൽ
കൊല്ലം: അൺലോക്ക് നടപടികൾ ആരംഭിച്ചശേഷം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ആയിരത്തോളം അന്യസംസ്ഥാന തൊഴിലാളികൾ സ്വന്തം നാടുകളിൽ നിന്ന് മടങ്ങിയെത്തിയതായി തൊഴിൽ വകുപ്പിന്റെ കണക്ക്. മുംബയ് ലോക് മാന്യതിലക്- തിരുവനന്തപുരം നേത്രാവതി എക്സ് പ്രസിലാണ് അന്യസംസ്ഥാനങ്ങളിൽ നിന്ന് തൊഴിലാളികൾ എത്തുന്നത്.
ഇന്നലെ ശൂരനാട്, പത്തനാപുരം, തിരുമുല്ലവാരം എന്നിവിടങ്ങളിലെ തൊഴിലുടമകളുടെ കീഴിൽ പണിയെടുക്കുന്ന പതിമൂന്ന് തൊഴിലാളികളാണ് ഔദ്യോഗിക രേഖകൾ പ്രകാരം ജില്ലയിൽ തിരിച്ചെത്തിയത്. രണ്ടാഴ്ച ക്വാറന്റൈനിൽ കഴിയാൻ തൊഴിലുടമകൾ സജ്ജമാക്കിയ കേന്ദ്രങ്ങളിലേക്കാണ് ഇവരെ മാറ്റിയത്. ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പൊലീസ് എന്നിവ ഇക്കാര്യം ഉറപ്പാക്കിയിട്ടുണ്ട്.
പൊതുഗതാഗത സംവിധാനങ്ങൾ വ്യാപകമാകാത്തതും തൊഴിൽമേഖല നിശ്ചലമായതുമാണ് നാട്ടിലേക്ക് പോയവരുടെ മടങ്ങിവരവിന് തടസമാകുന്നത്. ട്രോളിംഗ് നിരോധനം പിൻവലിച്ചശേഷം മത്സ്യബന്ധനവും അനുബന്ധവ്യവസായങ്ങളുമായി ബന്ധപ്പെട്ട തൊഴിലാളികളാണ് ഏറെയും എത്തിയത്. കേരളത്തിൽ തന്നെ ലോക്ക് ഡൗൺ കാലം ചെലവഴിച്ചവരുമുണ്ട്.
മിക്ക തൊഴിലുടമകളും ക്വാറന്റൈൻ കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുള്ളതായി തൊഴിൽ വകുപ്പും ഉറപ്പുവരുത്തുന്നുണ്ട്.
പരിശോധനയ്ക്ക് പ്രത്യേക സംഘം
ലേബർ ക്യാമ്പുകളിൽ കൊവിഡ് വ്യാപനവും ലഹരി ഉപയോഗവും നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിന് രണ്ട് ലേബർ വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാരുമുൾപ്പെട്ട പ്രത്യേക സംഘം ജില്ലയിലാകെ പരിശോധന നടത്തുന്നുണ്ട്. മദ്യം, കഞ്ചാവ് തുടങ്ങിയ ലഹരി വസ്തുക്കളുടെ ഉപയോഗം തടയാനും അനധികൃതമായി എത്തുന്നവരെ കണ്ടെത്താനും പരിശോധന ലക്ഷ്യമിടുന്നുണ്ട്. ഇഷ്ടികക്കളങ്ങൾ, കശുഅണ്ടി ഫാക്ടറികൾ, മത്സ്യബന്ധന, നിർമ്മാണ മേഖലകളിൽ ജോലി ചെയ്തിരുന്നവരാണ് ഓണത്തോടനുബന്ധിച്ച് തിരികെവന്നവരിൽ അധികവും. ജില്ലാ ലേബർ വകുപ്പ് എൻഫോഴ്സ്‌മെന്റ് ഓഫീസറുടെ നേതൃത്വത്തിൽ എല്ലാ താലൂക്കുകളിലും വരും ദിവസങ്ങളിൽ തുടർച്ചയായി പരിശോധന നടത്താനാണ് തീരുമാനം.
അന്യസംസ്ഥാന തൊഴിലാളികൾ
ആകെ തൊഴിലാളികൾ: 23,753
നാട്ടിലേക്ക് മടങ്ങിയത്: 15,740
തുടരുന്നവർ: 7,013
അൺലോക്കിൽ തിരിച്ചെത്തിയത്: 1,000
''
ക്വാറന്റൈൻ കേന്ദ്രങ്ങളിലും തൊഴിലിടങ്ങളിലും ലേബർ ക്യാമ്പുകളിലും കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കുന്നുണ്ട്. അതിനാലാണ് ജില്ലയിലെ കൊവിഡ് ആശുപത്രികളിൽ അന്യസംസ്ഥാന രോഗബാധിതർ ഇല്ലാത്തത്.
മനോജ് കുമാർ
ജില്ലാ ലേബർ എൻഫോഴ്സ്‌മെന്റ് ഓഫീസർ
''
നിയമവിധേയമായിട്ടല്ലാതെ തൊഴിലാളികളെ എത്തിക്കുകയോ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുകയോ ചെയ്താൽ തൊഴിലുടമയ്ക്കെതിരെ ലേബർ നിയമപ്രകാരവും പകർച്ച വ്യാധി പ്രതിരോധ നിയമപ്രകാരവും നടപടി സ്വീകരിക്കും.
ലേബർ വകുപ്പ്