popular

കൊല്ലം: പോപ്പുലർ ഫിനാൻസ് കേസുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലയിൽ നിന്നും 180 കോടിയിലേറെ രൂപ തട്ടിയെടുത്തതായി പ്രാഥമിക നിഗമനം. പൊലീസ് സ്‌റ്റേഷനുകളിൽ ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിൽ നിക്ഷേപകരുടെ കൈയിലുള്ള സർട്ടിഫിക്കറ്റുകളും ബോണ്ടുകളും പരിശോധിച്ചുള്ള പ്രാഥമിക വിലയിരുത്തലിലാണ് തുക ഇത്രത്തോളം ഉണ്ടാകുമെന്ന് കണക്കുകൂട്ടിയത്. ഇതുവരെ ജില്ലയിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളിൽ ലഭിച്ച പരാതി 3,542 എണ്ണമാണ്. ഇതിൽ 1,542 എണ്ണം കൊല്ലം സിറ്റി പൊലീസിന് കീഴിലും ബാക്കി റൂറൽ പൊലീസിലുമാണ്. റൂറൽ പൊലീസിൽ പരാതി അന്വേഷിക്കാൻ പ്രത്യേക ഉദ്യോഗസ്ഥരെ നിയമിച്ചിട്ടില്ല. അതാത് പൊലീസ് സ്‌റ്റേഷനിൽ പരാതി വാങ്ങി രജിസ്റ്റർ ചെയ്യുകയാണ് ചെയ്യുന്നത്. ഹൈക്കോടതിയുടെ അന്തിമവിധി കൂടി പരിഗണിച്ചാകും തുടർ നടപടി. പലരും വിവിധ ബോണ്ടുകളിലായിട്ടാണ് പണം നിക്ഷേപിച്ചിട്ടുള്ളത്. ചെറിയ നിക്ഷേപങ്ങൾ കുറവാണ്. കുട്ടികളുടെ പേരിലും കുടുംബത്തിലെ വിവിധ അംഗങ്ങളുടെ പേരിലും നിക്ഷേപം നടത്തുകയും എന്നാൽ അത് ഒരു വിലാസത്തിൽ മാത്രം രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുള്ളതാണ്.

നിക്ഷേപങ്ങളിൽ ആറ് മാസം മുൻപുവരെയും സ്വീകരിച്ച രസീതുകൾ ഉണ്ട്. പോപ്പുലർ ഫിനാൻസ് വൈകാതെ കുരുക്കിലാകുമെന്ന് രഹസ്യമായി അറിഞ്ഞ ബ്രാഞ്ച് മാനേജർമാരായിരുന്ന അപൂർവം ചില ജീവനക്കാർ അവരുടെ നേതൃത്വത്തിൽ എടുത്ത നിക്ഷേപങ്ങൾ പലർക്കും പിൻവലിപ്പിച്ച് കൊടുത്തതിനാൽ കുറെപ്പേർ നിക്ഷേപം നഷ്ടമാകാതെ രക്ഷപ്പെട്ടു. ഇത്തരത്തിൽ നിക്ഷേപം തിരിച്ച് ചോദിച്ചപ്പോൾ പല ബ്രാഞ്ചിനും കൊടുക്കാൻ ഹെഡ് ഓഫീസിൽ നിന്ന് തയ്യാറായിരുന്നില്ലെങ്കിലും നേരിട്ടെത്തി ബലമായി വാങ്ങിയവരും ഉണ്ട്. പണത്തിന്റെ സ്രോതസ് വെളിപ്പെടുത്താനാകാത്ത നിരവധിപേർ നിക്ഷേപ തട്ടിപ്പിന് ഇരായായിട്ടുണ്ടെങ്കിലും ഇവർ പരാതിപ്പെട്ടിട്ടില്ല. അൻപത് ലക്ഷം മുതൽ ഒരു കോടി വരെ ഇങ്ങനെ നിക്ഷേപിച്ച വമ്പൻമാരുണ്ടെന്നാണ് സൂചന.