police

കൊല്ലം: സമുദ്രോത്പന്ന ഭക്ഷ്യ നിർമ്മാണ കമ്പനിയുടെ പേരിലുണ്ടായിരുന്ന 50 കോടിയുടെ സ്വത്തുക്കൾ വ്യാജരേഖ ചമച്ച് തട്ടിയെടുത്ത കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനഘട്ടത്തിലേക്ക്. കേസന്വേഷണം ശരിയായ വിധത്തിൽ പുരോഗമിക്കുകയാണെന്നും തട്ടിപ്പ് നടന്നതായി വ്യക്തമായിട്ടുണ്ടെന്നും കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി സാബു മാത്യു വെളിപ്പെടുത്തി. സ്വത്ത് തട്ടിപ്പിനായി വ്യാജരേഖ ചമയ്ക്കാൻ കൂട്ടുനിന്ന ആധാരം എഴുത്തുകാരനെയും രജിസ്ട്രാറെയും മൊഴിയെടുക്കാനായി ക്രൈംബ്രാഞ്ച് വിളിപ്പിച്ചു. അഡാക്ക്,​ രജിസ്റ്റർ ഓഫ് കമ്പനീസ് എന്നിവിടങ്ങളിൽനിന്ന് തട്ടിപ്പുമായി ബന്ധപ്പെട്ട തെളിവുകൾ സമാഹരിച്ചതായും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥ‌ർ വെളിപ്പെടുത്തി.

കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ 1987ൽ ആരംഭിച്ച റോഷ്നി സീഫുഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ എം.ഡിയായിരുന്ന രാധാകൃഷ്ണന്റെ ഭാര്യ ബീനയുടെ പരാതിയിലാണ് അന്വേഷണം. ബീനയായിരുന്നു കമ്പനിയുടെ നോമിനി. ചെമ്മീൻ കെട്ടോടുകൂടിയ 90 ഏക്കർ സ്ഥലത്ത് പ്രവർത്തിച്ചിരുന്ന കമ്പനിയുടെ ചാർട്ടേഡ് അക്കൗണ്ടന്റായിരുന്ന കോട്ടയം കളത്തിൽകടവ് അങ്ങാടിശേരിൽ വീട്ടിൽ തോമസ് ചെറിയാൻ, ഭാര്യ അന്നമ്മ ജോർജെന്ന അനുതോമസ്, മകൾ ട്രീസ എലിസബത്ത്, മരുമകൻ ആൻജോ ജോസ്, ബന്ധു ജോസി തോമസ് എന്നിവരുൾപ്പെടെ എട്ടുപേരാണ് ക്രൈംനമ്പർ 178/15 ആയി കോട്ടയം വെസ്റ്റ് പൊലീസ് രജിസ്റ്റർ‌ ചെയ്ത കേസിലെ പ്രതികൾ.

സാമ്പത്തിക ക്രമക്കേടുകളെതുടർന്ന് 1995ൽ തോമസ് ചെറിയാനെ കമ്പനിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിനുശേഷം കോട്ടയത്തെ ഒരു ബാങ്കിൽ നിന്ന് ലോണെടുത്ത് കബളിപ്പിച്ചകേസിൽ തോമസ് ചെറിയാനേയും ഭാര്യയേയും സി.ബി.ഐ പ്രതിയാക്കിയിരുന്നു. 1999ൽ രാധാകൃഷ്ണന്റെയും തൊട്ടുപിന്നാലെ കാൻസർ ബാധിതനായിരുന്ന മകന്റെയും മരണത്തോടെ മാനസികമായി തകർന്ന ബീനയ്ക്ക് കമ്പനി നടത്താൻ കഴിയാതായി. ഈ സമയത്ത് ആശ്വാസ വാക്കുകളുമായെത്തിയ തോമസ് ചെറിയാൻ ബിസിനസിൽ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് മത്സ്യകൃഷിയ്ക്കെന്ന പേരിൽ കമ്പനിക്കുള്ളിൽ കുളം കുഴിച്ചു. ഇതറിഞ്ഞ ബീനാരാധാകൃഷ്ണൻ കമ്പനി ഡയറക്ടർ ബോ‌ർഡ് അറിയാതെ കമ്പനിക്കുള്ളിൽ യാതൊന്നും ചെയ്യാൻ പാടില്ലെന്ന് കാട്ടി കത്തയച്ചു.

കാക്കനാട്ടെ രജിസ്റ്റർ ഓഫ് കമ്പനിയിലെ ചില ഉദ്യോഗസ്ഥരുമായി ചേർന്ന് വ്യാജ തിരിച്ചറിയൽ കാർഡും രേഖകളും തയ്യാറാക്കി അമ്പതുകോടിയോളം വിലവരുന്ന സ്വത്തുക്കൾ സ്വന്തം പേരിലേക്ക് മാറ്റിയെന്നായിരുന്നു ബീനാരാധാകൃഷ്ണന്റെ പരാതി. 2014ൽ കമ്പനിയുടെ സ്വത്തുക്കൾ വിറ്റഴിക്കാൻ ശ്രമിച്ചപ്പോഴാണ് വ്യാജരേഖ ഒപ്പിട്ടും കൃത്രിമരേഖ ചമച്ചും സ്വത്തുക്കൾ തട്ടിയെടുത്ത വിവരം വ്യക്തമായത്. തുടർന്ന് രജിസ്റ്റർ ഓഫ് കമ്പനീസ് ഓഫീസിൽ നിന്ന് നൽകിയ ക്രിമിനൽ നടപടി ശുപാർശപ്രകാരം അന്നത്തെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നൽകിയ പരാതിയാണ് കോട്ടയം പൊലീസിന് അന്വേഷണത്തിനായി നൽകിയത്.

കോട്ടയം ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. തോമസ് ചെറിയാന്റെ സ്വാധീനത്താൽ അന്വേഷണം നടക്കാതായതോടെ തട്ടിയെടുത്ത വസ്തുവകകളും കമ്പനിയും കോടികൾക്ക് മറ്രൊരു മറൈൻ കമ്പനിക്ക് വാടകയ്ക്ക് നൽകുകയാണ് തോമസ് ചെറിയാൻ ചെയ്തത്. രജിസ്റ്റർ ഓഫ് കമ്പനീസ് ഓഫീസിന്റെയും രജിസ്ട്രേഷൻ ജനറലിന്റെയും അന്വേഷണ റിപ്പോർട്ടിൽ നിന്ന് വ്യാജരേഖ ചമയ്ക്കലും കൃത്രിമങ്ങളും ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം, എറണാകുളം, കോട്ടയം, കണ്ണൂർ ജില്ലകൾ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണത്തിന് ക്രൈംബ്രാഞ്ചിനെ നിയോഗിച്ചത്. ഒരുമാസത്തിനകം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.