കൊല്ലം: സ്വർണക്കടത്ത് അന്വേഷണം അവസാനിക്കുമ്പോൾ എം. നൗഷാദ് എം.എൽ.എയും പ്രതിയാകുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ പറഞ്ഞു. ഇരവിപുരത്തെ വികസന മുരടിപ്പ് പരിഹരിക്കുക, എം. നൗഷാദ് എം.എൽ.എയുടെ അനധികൃത സ്വത്തിനെ സംബന്ധിച്ച് അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി ഇരവിപുരം മണ്ഡലം കമ്മിറ്റി എം.എൽ.എ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എം.എൽ.എയുടെ അനധികൃത സ്വത്തുക്കളെ സംബന്ധിച്ചുള്ള അന്വേഷണം അനിവാര്യമാണ്. രാജ്യത്ത് എത്ര കുറ്റാന്വേഷണ ഏജൻസികൾ ഉണ്ടെന്ന് മലയാളിക്ക് ഇന്ന് കാണാപാഠമാണ്. രാജ്യത്തെ എല്ലാ കുറ്റാന്വേഷണ ഏജൻസികളെയും അഴിമതി അന്വേഷണത്തിനായി കേരളത്തിലെത്തിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനായെന്നും അദ്ദേഹം പറഞ്ഞു.
ദേശീയപാതയിലൂടെ പ്രകടനമായെത്തിയ പ്രവർത്തകരെ പള്ളിമുക്കിന് സമീപം ബാരിക്കേഡുകൾ ഉയർത്തി പൊലീസ് തടഞ്ഞു. ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് മൂന്ന് റൗണ്ട് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കി. ഇരവിപുരം മണ്ഡലം പ്രസിഡന്റ് സി.ബി. പ്രതീഷ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് എ.ജി. ശ്രീകുമാർ, ജില്ലാ സെക്രട്ടറി വി.എസ്. ജിതിൻദേവ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ നരേന്ദ്രൻ, ജയൻ എന്നിവർ സംസാരിച്ചു.