കൊട്ടാരക്കര: കാറപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന എൻജിനിയറിംഗ് വിദ്യാർത്ഥി മരിച്ചു. വെണ്ടാർ എറണാകുളം മുക്ക്
പൂരത്തിൽ (കോട്ടവിള) ആർ. വിനോദ് കുമാറിന്റെ (സബ് ഗ്രൂപ്പ് ഓഫീസർ, ആര്യങ്കാവ് ക്ഷേത്രം) മകൻ നന്ദു വിനോദാണ് (23) മരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ നാലോടെ ദേശീയപാതയിൽ ചാത്തന്നൂർ കല്ലുവാതുക്കലിലാണ് അപകടമുണ്ടായത്. കൊല്ലത്തെ സ്വകാര്യ എൻജിനിയറിംഗ് കോളേജിലെ അവസാന വർഷ വിദ്യാർത്ഥികളായ നന്ദുവും മൂന്ന് സഹപാഠികളും ഹോം സ്റ്റേയിൽ താമസിച്ച് പരീക്ഷയ്ക്ക് തയ്യാറെടുത്തു വരികയായിരുന്നു. പ്രഭാത ഭക്ഷണത്തിന് പാരിപ്പള്ളി ഭാഗത്തേക്കുപോയ ഇവരുടെ കാർ നിയന്ത്രണംവിട്ട് കല്ലുവാതുക്കൽ സ്കൂളിന് സമീപമുള്ള മതിലിലിടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ നാലുപേരെയും ഹൈവേ പൊലീസാണ് അശുപത്രിയിലെത്തിച്ചത്. തലയ്ക്ക് സാരമായി പരിക്കേറ്റ നന്ദു അന്നുമുതൽ വെന്റിലേറ്ററിലായിരുന്നു. ഇന്നലെ രാവിലെ മരിച്ചു. കാറോടിച്ചിരുന്നത് നന്ദുവായിരുന്നു. പാരിപ്പള്ളി പൊലീസ് കേസെടുത്തു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് രാവിലെ 11ന് വിട്ടുവളപ്പിൽ സംസ്കരിക്കും.
മാതാവ്: ഉദയശ്രീ. സഹോദരൻ: അനന്ദുവിനോദ്.