guruvayoor

ഗുരുവായൂർ: ക്ഷേത്രത്തിൽ പുതിയ മേൽശാന്തിയെ തിരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് സെപ്തംബർ 15ന് നടക്കും. നറുക്കെടുപ്പിൽ ഉൾപ്പെടുത്താനുള്ള അപേക്ഷകരുടെ കൂടിക്കാഴ്ച്ച 14ന് രാവിലെ 8.30 മുതൽ ശ്രീവത്സം ഗസ്റ്റ് ഹൗസിൽ നടക്കും. ക്ഷേത്രം തന്ത്രിയാണ് അപേക്ഷകരുമായി അഭിമുഖം നടത്തുക. കൂടിക്കാഴ്ച്ചയ്ക്ക് ശേഷം അർഹരാകുന്നവരുടെ പേരുകൾ 15ന് ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം നാലമ്പലത്തിൽ വച്ച് നറുക്കിട്ടെടുത്താണ് പുതിയ മേൽശാന്തിയെ തെരഞ്ഞെടുക്കുക.
ഒക്ടോബർ 1 മുതൽ ആറുമാസമാണ് പുതിയ മേൽശാന്തിയുടെ കാലാവധി. ഏപ്രിൽ ഒന്നുമുതൽ ക്ഷേത്രത്തിൽ മേൽശാന്തിയെ നിയമിച്ചിരുന്നില്ല. കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ അപേക്ഷകരുമായി കൂടിക്കാഴ്ച്ച നടത്താൻ സാധിക്കാതെ വന്നതിനെ തുടർന്നാണ് മേൽശാന്തി നിയമനം തടസപ്പെട്ടിരുന്നത്. മാർച്ച് 31ന് കാലാവധി പൂർത്തിയാക്കിയ മേൽശാന്തിയായിരുന്ന പഴയത്ത് സുമേഷ് നമ്പൂതിരിക്ക് കാലാവധി നീട്ടി നൽകിയിരുന്നെങ്കിലും ശാരീരിക അസ്വസ്ഥതകളെ തുടർന്ന് അദ്ദേഹം സ്ഥാനമൊഴിഞ്ഞു. തുടർന്ന് ക്ഷേത്രത്തിലെ ഓതിയ്ക്കൻമാർക്ക് മേൽശാന്തിയുടെ ചുമതല കൈമാറുകയായിരുന്നു. പുതിയ മേൽശാന്തി സെപ്തംബർ 30ന് രാത്രി അത്താഴ പൂജയ്ക്ക് ശേഷം ചുമതലയേൽക്കും. കാലാവധി പൂർത്തിയായ കോയ്മ, ക്ഷേത്രം സെക്യൂരിറ്റി ഓഫീസർമാർ, വനിതാ സെക്യൂരിറ്റിക്കാർ എന്നിവരുടെ കാലാവധി സെപ്തംബർ 30 വരെ നീട്ടുന്നതിനും ഈ തസ്തികകളിലേയ്ക്കും സോപാനം കാവലിലേയ്ക്കും അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികളുടെ അഭിമുഖം സെപ്തംബർ 14, 15 തീയതികളിൽ ദേവസ്വം ഓഫീസിൽ നടത്താനും ഭരണ സമിതി തീരുമാനിച്ചിട്ടുണ്ട്.