ചാവക്കാട്: ഗുരുവായൂരിൽ കോൺഗ്രസ് ഐ ഗ്രൂപ്പിൽ പോര് മുറുകുന്നു. ബ്ലോക്ക് പ്രസിഡന്റ് വിളിച്ചുചേർത്ത യോഗത്തിൽ നിന്നും ഗ്രൂപ്പിലെ ഒരു വിഭാഗം വിട്ടുനിന്നു. ബ്ലോക്ക് പ്രസിഡന്റ് സി.എ. ഗോപപ്രതാപനാണ് അടിയന്തരമായി യോഗം വിളിച്ചു ചേർത്തത്. ചാവക്കാട് റൂറൽ ബാങ്ക് പ്രസിഡന്റായിരുന്ന കെ.കെ. സെയ്ദ് മുഹമ്മദിനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയതിനെ തുടർന്ന് ഐ ഗ്രൂപ്പിൽ നിന്ന് തന്നെ തനിക്കെതിരെയുണ്ടായ നീക്കം തടയുന്നതിന് വേണ്ടിയാണ് കോൺഗ്രസ് നേതാവ് എം.വി. ഹൈദരാലിയുടെ വീട്ടിൽ ഗോപപ്രതാപൻ യോഗം വിളിച്ചു ചേർത്തിരുന്നത്. ഗുരുവായൂർ അർബൻ ബാങ്ക് പ്രസിഡന്റും ഡി.സി.സി സെക്രട്ടറിയുമായ വേണുഗോപാലൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ നിന്ന് ഐ ഗ്രൂപ്പ് നേതാക്കളായ ബ്ലോക്ക് മുൻ പ്രസിഡന്റ് ആർ.രവികുമാർ, ചാവക്കാട് നഗരസഭാ പ്രതിപക്ഷ നേതാവ് കെ.കെ. കാർത്യായനി, ഗുരുവായൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബാലൻ വാറനാട്ട്, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ കെ.പി. ഉദയൻ, ഒ.കെ.ആർ. മണികണ്ഠൻ തുടങ്ങി നിരവധി പേർ വിട്ടുനിൽക്കുകയായിരുന്നു.
നേരത്തെ റൂറൽ ബാങ്ക് പ്രസിഡന്റ് കെ.കെ. സെയ്ദ് മുഹമ്മദിനെതിരെ ഗോപപ്രതാപൻ അടക്കമുള്ള ഡയറക്ടർമാരാണ് അവിശ്വാസത്തിന് നോട്ടീസ് നൽകിയിരുന്നത്. ഇതോടെ ഐ ഗ്രൂപ്പിലെ ഒരു വിഭാഗം ഉൾപ്പെടെയുള്ളവർ ഗോപപ്രതാപൻ അടക്കമുള്ള ഡയറക്ടർമാർക്കെതിരെ രംഗത്തു വരികയും നടപടി ആവശ്യപ്പെട്ട് പ്രസ്താവന നടത്തുകയും ചെയ്തിരുന്നു. ഇതോടെയാണ് ഐ ഗ്രൂപ്പിനുള്ളിൽ നിന്നും തനിക്കെതിരെ ഉയരുന്ന നീക്കങ്ങൾ തടയുന്നതിനുവേണ്ടി ബ്ലോക്ക് പ്രസിഡന്റ് കൂടിയായ സി.എ. ഗോപപ്രതാപൻ കഴിഞ്ഞ ദിവസം യോഗം വിളിച്ചു ചേർത്തത്.