മാള: വിനോദ സഞ്ചാരികളെയും ചരിത്രവിദ്യാർത്ഥികളെയും മാടിവിളിക്കാൻ മുഖം മിനുക്കുകയാണ് മാളയിലെ യഹൂദ സ്മാരകം. മുസ്‌രിസ് പദ്ധതികളുടെ ഭാഗമായാണ് ഈ ചരിത്ര സ്മാരകം സംരക്ഷിക്കാനുള്ള പ്രവൃത്തി നടക്കുന്നത്. വിനോദ സഞ്ചാരികളെ ആകർഷിക്കാനും ചരിത്ര പഠനങ്ങൾക്കുള്ള സൗകര്യം ഒരുക്കാനുമുള്ള തരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. യഹൂദ ആവാസത്തിന്റെ അവശേഷിപ്പുകൾ സംരക്ഷിക്കുന്നതിനും സിനഗോഗ് പുനരുദ്ധരിക്കുന്നതിനും 75 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. യഹൂദ ആവാസത്തിന്റെയും ചരിത്ര അവശേഷിപ്പുകളുടെയും മ്യൂസിയവും ഒരുക്കും. യഹൂദരുടെ പൂർവികർ അന്ത്യവിശ്രമം കൊള്ളുന്ന ശ്മശാനത്തിന്റെ മുഴുവൻ ഭാഗവും ചുറ്റുമതിൽ കെട്ടി കവാടമൊരുക്കി സംരക്ഷിക്കാൻ 99 ലക്ഷം രൂപയുടെ പദ്ധതിയാണ് തുടങ്ങിയിട്ടുള്ളത്.
വിവാദങ്ങളിൽ നിറഞ്ഞ്
1950കളിൽ മാളയിൽ നിന്ന് ഇസ്രായേലിലേക്ക് പാലായനം ചെയ്ത യഹൂദ സമൂഹം 1955 ജനുവരി നാലിന് രജിസ്റ്റർ ചെയ്ത കരാർ പ്രകാരം സിനഗോഗും ശ്മശാനവും സംരക്ഷിക്കാനായി മാള പഞ്ചായത്തിന് കൈമാറി. എന്നാൽ പഞ്ചായത്ത് ഭരണകർത്താക്കൾ കരാർ ലംഘിച്ചുവെന്ന് ആരോപിച്ച് നിരവധി നിയമനടപടികളും പിന്നാലെയുണ്ടായി. ശ്മശാന സ്ഥലത്തിന്റെ ഒരു ഭാഗം പഞ്ചായത്ത് മൈതാനമാക്കി കായിക വകുപ്പിന്റെ സ്റ്റേഡിയമാക്കി മാറ്റാനുള്ള നിർമ്മാണം കോടികൾ ചെലവഴിച്ച് നടത്തിയെങ്കിലും പൈതൃക സംരക്ഷണ സമിതിയുടെ എതിർപ്പിനെ തുടർന്ന് പദ്ധതി ഉപേക്ഷിച്ചു. ടി.എൻ പ്രതാപൻ എം.എൽ.എ ആയിരിക്കുമ്പോഴാണ് സ്ഥലത്തിന്റെ ഒരു ഭാഗം ആധുനിക സ്റ്റേഡിയമാക്കാനും ശേഷിക്കുന്ന ശ്മശാനം സൗന്ദര്യവത്കരിക്കാനും പദ്ധതി കൊണ്ടുവന്നത്. എന്നാൽ ശ്മശാന സ്ഥലം കുഴിക്കാനോ തരം മാറ്റാനോ അനുവദിക്കില്ലെന്നും നിർമ്മാണം നിയമ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി പൈതൃക സംരക്ഷണ സമിതി രംഗത്തെത്തുകയായിരുന്നു. എ.കെ ചന്ദ്രൻ എം.എൽ.എ ആയിരുന്നപ്പോൾ ബഡ്ജറ്റിൽ ഒരു കോടി രൂപ വകയിരുത്തി കെ. കരുണാകരന്റെ പേര് നൽകി തുടക്കം കുറിച്ച സ്റ്റേഡിയം പദ്ധതിയാണ് ടി.എൻ പ്രതാപൻ എം.എൽ.എ ആയിരിക്കുമ്പോൾ നിർമ്മാണം തുടർന്നത്. എന്നാൽ, നിയമക്കുരുക്കിലേക്ക് നീങ്ങിയതിനെ തുടർന്ന് ആ പദ്ധതി ഉപേക്ഷിച്ച് ശേഷിക്കുന്ന ഭാഗത്ത് സ്റ്റേഡിയം അടക്കമുള്ള നിർമ്മാണം തുടങ്ങി.
വിനോദ സഞ്ചാരത്തിനൊപ്പം യഹൂദരുടെ ചരിത്രം പഠിക്കാനുള്ള മ്യൂസിയം ആണ് ഒരുക്കുന്നത്. ആറ് യഹൂദ പള്ളികളിൽ മൂന്നെണ്ണം മുസ്‌രിസ് പദ്ധതിയിലുണ്ട്. ഈ വർഷം തന്നെ നിർമ്മാണം പൂർത്തിയാക്കും. വിദേശത്ത് നിന്ന് എത്തുന്നവർക്ക് അടക്കം യഹൂദരുടെ ചരിത്രം അറിയാനും പഠിക്കാനുമുള്ളതാണ് മ്യൂസിയം
പി.എം നൗഷാദ്
മുസ്‌രിസ് പദ്ധതി മാനേജിംഗ് ഡയറക്ടർ