ഗുരുവായൂർ : ക്ഷേത്രത്തിൽ അഷ്ടമിരോഹിണി ദിനം മുതൽ ഭക്തർക്ക് നിവേദ്യം വിതരണം ചെയ്ത് തുടങ്ങും. അഷ്ടമി രോഹിണിക്ക് പതിനായിരം അപ്പവും ഇരുന്നൂറ് ലിറ്റർ പാൽപ്പായസവും തയ്യാറാക്കും. നിവേദ്യങ്ങളായ പാൽപ്പായസം, നെയ്പ്പായസം, അപ്പം, അട, വെണ്ണ, പഴം, പഞ്ചസാര, അവിൽ, ആടിയ എണ്ണ തുടങ്ങിയവ സീൽ ചെയ്ത കവറുകളിലും ഡബ്ബകളിലുമാണ് ഭക്തജനങ്ങൾക്ക് വിതരണം ചെയ്യുക.
തുലാഭാരം, ചുറ്റുവിളക്ക്, കൃഷ്ണനാട്ടം എന്നിവ തുടങ്ങുന്നതിനും തീരുമാനിച്ചിട്ടുണ്ട്. അഷ്ടമിരോഹിണി ദിനത്തിൽ 10,000 അപ്പം, 200 ലിറ്റർ പാൽപ്പായസം, 150 ലിറ്റർ നെയ്പ്പായസം, 100 അട തുടങ്ങിയ നിവേദ്യം ശീട്ടാക്കാൻ ഭക്തർക്ക് അവസരം നൽകും. തുടർന്നുള്ള ദിവസങ്ങളിൽ ഭക്തർക്ക് ആവശ്യാനുസരണം നിവേദ്യം ശീട്ടാക്കാൻ അനുവദിക്കും. കൃഷ്ണനാട്ടം കളി, ചുറ്റുവിളക്ക് എന്നീ വഴിപാടുകൾ അഷ്ടമി രോഹിണി ദിനം മുതൽ നടത്താനുള്ള ക്രമീകരണത്തിന് ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർക്ക് നിർദ്ദേശം നൽകി. ഓൺലൈൻ വെർച്വൽ ക്യൂ പ്രകാരം ക്ഷേത്രദർശനത്തിന് വരുന്ന ഭക്തരെ കൊവിഡ് മാനദണ്ഡം പാലിച്ച് കിഴക്കെ നടയിലെ ക്യൂ കോംപ്ലക്സിൽ പ്രവേശിപ്പിച്ച് കിഴക്കെ ഗോപുരം വഴി കൊടിമരത്തിന് മുന്നിൽക്കൂടി വലിയ ബലിക്കല്ല് വരെ പോയി ദർശനം നടത്താൻ അനുവദിക്കുന്നതാണ്. ശ്രീകോവിൽ നെയ്‌വിളക്ക് വഴിപാട് പ്രകാരം വരുന്ന ഭക്തജനങ്ങളെ ക്യൂ കോംപ്ലക്സിലെ പ്രത്യേക വരി വഴി നേരെ കിഴക്കേ ഗോപുരത്തിലൂടെ ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവദിക്കുന്നതും ദർശനം കഴിയുമ്പോൾ അർഹതപ്പെട്ട നിവേദ്യ കിറ്റ് നൽകുന്നതുമാണ്.