sakthan-market

തൃശൂർ: കൊവിഡ്-19 നിർവ്യാപന നടപടികളുടെ ഭാഗമായി നിറുത്തിവെച്ച, ശക്തൻ മാർക്കറ്റിനോടനുബന്ധിച്ച് നിലവിൽ ഉണ്ടായിരുന്ന വഴിയോരക്കച്ചവട കേന്ദ്രങ്ങൾ എല്ലാ ദിവസവും രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറ് വരെ പ്രവർത്തിപ്പിക്കാം. കർശനമായ മാർഗ്ഗ നിർദേശങ്ങളോടെയാണ് കളക്ടറുടെ അനുമതി. നേരത്തെ നിറുത്തിവെച്ച വഴിയോരക്കച്ചവട സ്ഥാപനം മാത്രമേ വീണ്ടും പ്രവർത്തിക്കാവൂ. പുതിയ കട അനുവദിക്കില്ല. വഴിയോരക്കച്ചവടം റോഡിലെയും പാതയോരത്തെയും പൊതുസഞ്ചാരത്തിന് തടസം സൃഷ്ടിക്കരുത്. എല്ലാ കച്ചവടക്കാരും ജീവനക്കാരും തിരിച്ചറിയൽ കാർഡ് നിർബന്ധമായി ധരിക്കണം. കച്ചവടക്കാരുടെ ശരീരോഷ്മാവ് പരിശോധിച്ച് അനുവദനീയമായ പരിധിയിലാണെന്ന് ഉറപ്പുവരുത്തണം. ഹാൻഡ് സാനിറ്റൈസർ, മാസ്‌ക് എന്നീ ക്രമീകരണം നിർബന്ധമായും ഉറപ്പുവരുത്തണം. ക്വാറന്റൈനിൽ കഴിഞ്ഞവർ പൂർത്തീകരിച്ച് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ കടകൾ തുറക്കാവൂ. കണ്ടെയ്ൻമെന്റ് സോണിൽ നിന്നുള്ള വ്യക്തികൾ കച്ചവടത്തിൽ ഏർപ്പെടരുത്. പൊതുജനങ്ങളുമായി നിശ്ചിത അകലം പാലിക്കുന്നതിന് കടകൾക്ക് മുന്നിൽ കൃത്യമായ അകലത്തിൽ അതിർത്തി അടയാളപ്പെടുത്തണം. കേന്ദ്ര, സംസ്ഥാന സർക്കാറുകൾ കാലാകാലങ്ങളിൽ ഇറക്കുന്ന കൊവിഡ് നിർവ്യാപനത്തിനായുള്ള എല്ലാ നിർദ്ദേശങ്ങളും കർശനമായി പാലിക്കണം. ജില്ലാ പൊലീസ് മേധാവി (സിറ്റി), ആരോഗ്യ വകുപ്പ് അധികൃതർ, കോർപറേഷൻ സെക്രട്ടറി, തൃശൂർ ലേബർ ഓഫീസർ, ഫുഡ് ആൻഡ് സേഫ്റ്റി അധികൃതർ എന്നിവർ പരിശോധന നടത്തി ഇത് ഉറപ്പുവരുത്തും. നിർദ്ദേശം ലംഘിച്ചതായി വ്യക്തമായാൽ ഈ അനുമതി മുന്നറിയിപ്പില്ലാതെ റദ്ദാക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കി.