തൃശൂർ: മധ്യ കേരളത്തിലെ ഉത്സവകൾക്ക് തിരുവില്ലമലക്ഷേത്രത്തിൽ നാളെ തുടക്കം കുറിക്കാനിരിക്കെ ഒരു ആനയെ ഉപയോഗിച്ചുള്ള ചടങ്ങുകൾക്ക് അനുമതി ലഭിച്ചത് പ്രതീക്ഷയേകുന്നു. 8 മാസത്തോളമായി ജില്ലയിലെ ക്ഷേത്രങ്ങളിൽ ഉത്സവങ്ങൾ നടന്നിട്ടില്ല. തൃശൂർ പൂരം ഉൾപ്പടെ ചടങ്ങിൽ ഒതുങ്ങി. വീണ്ടും ഉത്സവ സീസൺ ആരംഭിക്കാനിരിക്കെയാണ് ഒരാനയെ വെച്ച് ചടങ്ങുകൾ നടത്താൻ അനുമതി നൽകിയത്. ജില്ലയിലെ ക്ഷേത്രങ്ങളിൽ പൊതുജന പ്രാതിനിധ്യമില്ലാതെ ചടങ്ങുകൾക്കായി ഒരു ആനയെ മാത്രം ഉപയോഗിക്കുന്നതിന് അനുമതി നൽകുമെന്ന് ജില്ലാ കളക്ടർ എസ്.ഷാനവാസ് അറിയിച്ചു. ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന നാട്ടാന പരിപാലനം- ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ ഉത്സവങ്ങൾ തുടങ്ങാനിരിക്കുന്നതിന്റെ ഭാഗമായാണ് യോഗം വിളിച്ചു ചേർത്തത്.
ജില്ലയിലാകെ 129 നാട്ടാനകളാണ് ഉള്ളത്. ഇതിൽ 16 ആനകളെ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കി വേണ്ട ചികിത്സകൾ ലഭ്യമാക്കും. ജില്ലയിലെ ആനകളുടെ ഇൻവെന്ററി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കാനും കളക്ടർ നിർദേശം നൽകി. ഇതിനായി ഒരു കമ്മിറ്റി രൂപീകരിച്ച് ജില്ലയിൽ പ്രത്യേക ചികിത്സ വേണ്ട ആനകളെ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കും. മഴക്കാല രോഗങ്ങൾക്ക് സാധ്യതയുള്ളതിനാലാണ് ഈ തീരുമാനം. ഡിസാസ്റ്റർ മാനേജ്മെന്റ് ഡെപ്യൂട്ടി കളക്ടർ ഡോ. എം സി റെജിൽ, അസിസ്റ്റന്റ് കൺസർവേറ്റർ സോഷ്യൽ ഫോറസ്റ്റിറി ഓഫീസർ പ്രഭു, കെ.മഹേഷ്, വത്സൻ ചമ്പക്കര, എ.സി.പി ഡി.സി.ആർ ബി.ശിവദാസൻ പി.എ, റൂറൽ എസ്.ഐ ഗോപി കെ.എ,ആന തൊഴിലാളി സെക്രട്ടറി മനോജ് അയ്യപ്പൻ, തൃശ്ശൂർ സി.വി.ഒ ഡോ. എൻ.ഉഷ റാണി തുടങ്ങിയവർ പങ്കെടുത്തു.
നിബന്ധനകൾ
കൊവിഡ് മാനദണ്ഡം അനുസരിച്ച് 100 സ്‌ക്വയർ മീറ്റർ സ്ഥലത്ത് 15 പേർ എന്ന നിലയിലാണ് ക്ഷേത്ര പരമായ ആചാരങ്ങൾക്ക് ആളുകളെ അനുവദിക്കുക. ക്ഷേത്ര മതിൽക്കെട്ടിനകത്ത് ഒരു ആനയെ മാത്രം പരിമിതപ്പെടുത്തിയാണ് ക്ഷേത്രങ്ങളിലും മറ്റു ആരാധനാലയങ്ങളിലും ചടങ്ങുകൾ നടത്താൻ അനുമതി നൽകുക.