തൃശൂർ:ദേശീയപാത 544 മണ്ണുത്തി- വടക്കാഞ്ചേരി റോഡ് നിർമ്മാണവും കുതിരാനിലെ തുരങ്കങ്ങളുടെ നിർമ്മാണവും പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് ദേശീയ പാത അതോറിറ്റിയും കേന്ദ്ര വനം വന്യജീവി വകുപ്പും നാളെ ഉന്നതതല കൂടിക്കാഴ്ച നടത്തും. ഇതുസംബന്ധിച്ച് ടി.എൻ. പ്രതാപൻ, വി.കെ. ശ്രീകണ്ഠൻ, രമ്യ ഹരിദാസ് തുടങ്ങിയവർ ദേശീയ പാത അതോറിറ്റി ഒഫ് ഇന്ത്യ ചെയർമാൻ സുഗ് വീർ സിംഗ് സന്ധുവും, പ്രോജക്ട് മെമ്പറുമായി കൂടിക്കാഴ്ച നടത്തിയതിനെ തുടർന്നാണ് തീരുമാനം.
കേരളത്തിലെ ആദ്യത്തെ ആറുവരിപ്പാത ദേശീയപാത പ്രോജക്ടായ മണ്ണുത്തി വടക്കാഞ്ചേരി റോഡുകളുടെയും കുതിരാനിലെ തുരങ്കങ്ങളുടെയും നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കുന്നതിനുള്ള നടപടികളുണ്ടായില്ലെങ്കിൽ എൻ.എച്ച്.എ.ഐ ആസ്ഥാനത്ത് എം.പിമാർ കുത്തിയിരുപ്പ് സമരം നടത്തുമെന്ന മുന്നറിയിപ്പോടെയാണ് ചർച്ച ആരംഭിച്ചത്. കൂടിക്കാഴ്ച്ചയ്ക്കിടെ ദേശീയ പാത അതോറിറ്റി ചെയർമാൻ വനം വന്യജീവി വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ച് വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്താൻ ധാരണയായി.
ഈ വർഷം ഡിസംബറോടുകൂടി നിർമ്മാണം പൂർത്തിയാക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ലോക്‌സഭയിൽ രേഖാമൂലം ഉറപ്പ് നൽകിയതായിരുന്നെങ്കിലും നിലവിലത്തെ സാഹചര്യത്തിൽ വാഗ്ദത്ത സമയത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാകില്ലെന്ന് എം.പിമാർ എൻ.എച്ച്.എ.ഐ ചെയർമാനെ ബോധിപ്പിച്ചു. 90 ശതമാനം പണികളും പൂർത്തിയായ കുതിരാനിലെ തുരങ്കങ്ങൾ ഇപ്പോഴും പൊതുഗതാഗത്തിന് തുറന്നുകൊടുത്തിട്ടില്ല. റോഡിൽ അറ്റകുറ്റപ്പണികൾ നടത്താതെയും, കാന നിർമ്മാണം അവതാളത്തിലാക്കിയും സമാന്തര റോഡുകൾ ഗതാഗത യോഗ്യമല്ലാതെയും കിടക്കുന്ന അവസ്ഥയാണുള്ളത്. ദിവസം അഞ്ച് മണിക്കൂർ മുതൽ പത്ത് മണിക്കൂർ വരെ ഗതാഗത തടസ്സം അനുഭവപ്പെടുന്നുണ്ട്.
ഗതാഗത തടസ്സവും റോഡുകളുടെ ശോചനീയാവസ്ഥയും ബോധിപ്പിക്കാൻ എം.പിമാർ വീഡിയോ ദൃശ്യങ്ങളും പ്രദർശിപ്പിച്ചു. ആയിരക്കണക്കിന് ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിട്ട് കരാർ കമ്പനി നിർമ്മാണ പ്രവർത്തങ്ങൾ ഉപേക്ഷിച്ച് കടന്നുകളഞ്ഞ അവസ്ഥയാണെന്നും എം.പിമാർ ആരോപിച്ചു. ഇതുസംബന്ധിച്ച് പ്രതാപനും രമ്യയും ശ്രീകണ്ഠനും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്കും കത്ത് നൽകിയിരുന്നു. വെള്ളിയാഴ്ച നടക്കുന്ന ദേശീയ പാത അതോറിറ്റിയുടെയും വനം വന്യ ജീവി വകുപ്പിന്റെയും ഉന്നത തല യോഗത്തിന് ശേഷം തിങ്കളാഴ്ച എം.പിമാരുമായി വീണ്ടും യോഗം ചേരാമെന്നും അതിൽ നിർമ്മാണ പ്രവർത്തനങ്ങളുടെ പൂർത്തീകരണം സംബന്ധിച്ച് തിയ്യതികൾ അടക്കമുള്ള വിവരങ്ങൾ അറിയിക്കാമെന്നും ചെയർമാൻ ഉറപ്പ് നൽകിയെന്ന് എം.പിമാർ അറിയിച്ചു.