തൃശൂർ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികൾ മരിച്ചാൽ മൃതദേഹം വിട്ടു കിട്ടാൻ കടമ്പകൾ ഏറെ. ഇതിനായി അലഞ്ഞു തിരിയേണ്ട ഗതികേടിലാണ് ബന്ധുക്കൾ. ട്രൂ നാറ്റ് കൊവിഡ് പരിശോധനയ്ക്കുശേഷം കൊവിഡ് നെഗറ്റീവായ കേസുകളിൽ പോലും നിരവധി നൂലാമാലകൾ തരണം ചെയ്താണ് മൃതദേഹം ബന്ധുക്കൾക്ക് ലഭിക്കുന്നത്. നേരത്തെ കളക്ടറുടെ ഉത്തരവ് ലഭിക്കേണ്ടിയിരുന്നു. കഴിഞ്ഞ ദിവസം അത് മാറ്റി പ്രിൻസിപ്പാലിനു അനുമതി കൊടുക്കാമെന്ന ഉത്തരവ് ഇറങ്ങിയത് മാത്രമാണ് ആശ്വാസം. രോഗി ആശുപത്രിയിൽ എത്തുന്നതിനു മുമ്പ് വഴിയിൽ വെച്ച് മരണപ്പെട്ടാലും ബന്ധുക്കൾ ബുദ്ധിമുട്ടാണ്. മരണപ്പെട്ട രോഗിയെ സംബന്ധിക്കുന്ന ഫയൽ ഡ്യൂട്ടി ഡോക്ടർ, യൂണിറ്റ് ചീഫ്, പ്രിൻസിപ്പൽ, ജില്ലാകളക്ടർ, ആശുപത്രി സൂപ്രണ്ട്, ആർ.എം.ഒ, സെക്യൂരിറ്റി ഓഫീസർ തുടങ്ങി വിവിധ ഓഫീസർമാരിൽ കൂടി നീങ്ങിയതിനുശേഷമാണ് ഇപ്പോൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കുന്നത്. ഇതിൽ നിന്ന് നിലവിൽ കളക്ടറെ ഒഴിവാക്കിയിട്ടുണ്ട്.
ഹെൽപ്പ് ഡെസ്ക് വേണം
ആശുപത്രിയിൽ രോഗി മരിച്ചാൽ മൃതദേഹം വിട്ടു കിട്ടാൻ എവിടെയെല്ലാം പോകണം എന്നറിയാതെ നട്ടം തിരിയുകയാണ് പലരും. അത് കൊണ്ടു തന്നെ മൃതദേഹം വീടുകളിലേക്ക് കൊണ്ടു പോകാൻ കാലതാമസം എടുക്കുകയാണെന്ന പരാതി ഏറെയാണ്. ഇതിന് പരിഹാരമായി ആശുപത്രിക്ക് മുന്നിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചാൽ ഏറെ ആശ്വാസം ആകുമെന്നും നാട്ടുകാർ പറയുന്നു. ഒരു സ്റ്റാഫിനെ ഇതിനായി നിയമിച്ചാൽ ആളുകൾ പല സ്ഥലങ്ങളിൽ പോയി അലയേണ്ട ഗതികേട് ഒഴിവാക്കാം.
രേഖകൾ നൽകുന്നില്ല
മരിച്ച രോഗികളുടെ പരിശോധന ഫലങ്ങൾ നെഗറ്റീവ് ആയാലും അതിന്റെ രേഖകൾ നൽകുന്നില്ലായെന്ന ആക്ഷേപം നില നിൽക്കുന്നു. സ്വകാര്യ ലാബുകാർ കൊവിഡ് പരിശോധനാഫലങ്ങൾ നേരിട്ട് നൽകുമ്പോഴാണ് മെഡിക്കൽ കോളേജിൽ ഈ സംവിധാനം ഇല്ലാതിരിക്കുന്നത്. മൃതദ്ദേഹം വിട്ടു കിട്ടുന്നതിനുള്ള കാലതാമസം ഒഴിവാക്കാൻ കളക്ടർ ഇടപെടണമെന്ന് എൻ. ജി.ഒ അസോസിയേഷൻ മെഡിക്കൽ കോളേജ് ബ്രാഞ്ച് ആവശ്യപ്പെട്ടു.