panikutam
ദേശീയപാതയിലെ ഡിവൈഡറിലൂടെ പാതിരാത്രിയില്‍ നടന്നു നീങ്ങുന്ന പന്നിക്കൂട്ടം

പുതുക്കാട്: ദേശീയപാതയുടെ നടുവിലെ ഡിവൈഡറിലൂടെ ശനിയാഴ്ച പാതിരാത്രിയിൽ പന്നികൂട്ടം നടന്നു നീങ്ങുന്നതു കണ്ട് ഡ്രൈവർമാർ വാഹനങ്ങൾ നിറുത്തി. ചിലർ പന്നികളുടെ ദൃശ്യങ്ങൾ പകർത്തി വാട്സാപ്പിലൂടെ സുഹൃത്തുക്കൾക്ക് കൈമാറി. പുതുക്കാട് ടൗൺ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ ഇപ്പോൾ കണ്ടെയ്ൻമെന്റ് സോണാണെന്നത് മറന്ന് ചിലർ പന്നികളെ പിടികൂടാൻ കൂട്ടായിറങ്ങി. ഇതോടെ പന്നികൾ ചിതറിയോടി.

റോഡിന് കുറുകെ ഓടിയ ഓടിയ പന്നിയെ ഇടിച്ച് ബൈക്ക് മറിഞ്ഞ് യാത്രക്കാരനും പരിക്കേറ്റു. കനത്ത മഴ വക വയ്ക്കാതെയായിരുന്നു യുവാക്കൾ പുലർച്ചെ വരെ പന്നികളെ തിരക്കിനടന്നത്. 80 കിലോ മുതൽ 120 കിലോ വരെ തൂക്കമുള്ള കറുപ്പും വെള്ളയും നിറമുള്ള രണ്ടിനം പന്നികളാണ് പാതിരാത്രിയിൽ ഊരുചുറ്റിയതത്രെ.

സംഭവം ഇങ്ങനെ

സേലത്തെ പന്നിഫാമിൽ നിന്നും കോട്ടയത്തെ അറവുശാലയിലേക്ക് പന്നികളുമായി പോയിരുന്ന മിനിലോറി പൊലീസ് സ്റ്റേഷന് സമീപം മറിഞ്ഞതിനെ തുടർന്ന് വാഹനത്തിൽ നിന്ന് പുറത്തുചാടിയ പന്നികളിൽ ഒരു കൂട്ടമാണ് ഡിവൈഡറിലൂടെ ജംഗ്ഷനിലെത്തിയത്. വാഹനം മറിഞ്ഞിടത്തു നിന്നും റോഡ് വക്കിലെ പൊന്തക്കാടുകൾ വഴിയും പന്നികൾ രക്ഷപെട്ടു. ആറെണ്ണം വാഹനത്തിൽ തന്നെ കിടന്നു. ലോറിയിൽ രണ്ട് തട്ടുകളാക്കി തിരിച്ചാണ് പന്നികളെ കൊണ്ടുപോയത്.

രാത്രിയിൽ റോഡിന്റെ വശം ചേർത്ത് നിറുത്തിയപ്പോൾ മിനിലോറി ഒരു വശം ചെരിഞ്ഞു. പന്നികൾ എല്ലാം ഒരു വശത്തായതോടെ ലോറി മറിഞ്ഞു. ജീവനക്കാർ നിസാര പരിക്കുകളോടെ രക്ഷപെട്ടു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ഫാം ഉടമയും ജീവനക്കാരും ഇന്നലെ വൈകിട്ട് വരെ പന്നികൾക്കായി അന്വേഷണം നടത്തി. വൈകിട്ടായപ്പോഴേക്കും 18 പന്നികളെ തിരികെ കിട്ടി. ഇന്നു കൂടി അന്വേഷിക്കുമെന്ന് ജീവനക്കാർ പറഞ്ഞു. വീട്ടുപറമ്പുകളിൽ കയറിയ പന്നികളെ കണ്ട് പൊലീസിനെയും ജനപ്രതിനിധികളെയം മറ്റും അറിയിച്ചതിനെ തുടർന്നാണ് 18 എണ്ണത്തിനെ തിരികെ ലഭിച്ചത്. വലയിൽ കുരുക്കിയാണ് ഫാമിലെ ജീവനക്കാർ പിടികൂടിയത്. രാത്രി മുഴുവൻ പന്നിയുടെ പിറകെ ഓടിയിട്ടും പലർക്കും ഒന്നിനെ പോലും പിടികൂടാനായില്ലന്ന് ചിലർ പറഞ്ഞു. ചില മിടുക്കന്മാർ രാത്രി തന്നെ മാംസമാക്കി മാറ്റിയെന്നും പറയപ്പെടുന്നു. 250 രൂപയാണ് പന്നിമാംസത്തിന്റെ മാർക്കറ്റ് വില.