ഗുരുവായൂർ: നൂറ്റാണ്ടിലേറെ പഴക്കമുള്ള ഇരിങ്ങപ്പുറത്തെ വന്നേരി കിണറിന് പുതുശോഭ. ഒരു കാലത്ത് ഒരു പ്രദേശത്തിന്റെ മുഴുവൻ ദാഹമകറ്റിയിരുന്ന കിണറിനെ വാർഡ് കൗൺസിലറും നഗരസഭാ വൈസ് ചെയർമാനുമായ അഭിലാഷ് വി. ചന്ദ്രന്റെ നേതൃത്വത്തിലാണ് നവീകരിച്ചത്.
'ഭൂതത്താൻമാർ ചേർന്ന് ഒറ്റരാത്രി കൊണ്ട് നിർമിച്ച കിണർ' എന്നൊരു സങ്കൽപ്പ കഥയുള്ള കിണറിന്റെ പഴക്കം എത്രയെന്ന് ആർക്കുമറിയില്ല. നാല് മീറ്ററോറം വ്യാസമുള്ള കിണർ വെട്ടുകല്ലുകൾ ചേർത്തുവച്ച് സിമന്റോ മറ്റ് മിശ്രിതങ്ങളോ ഉപയോഗിക്കാതെയാണ് നിർമ്മിച്ചിരിക്കുന്നത്.
ഓരോ വീട്ടിലും കിണറില്ലാതിരുന്ന കാലത്ത് പ്രദേശവാസികൾക്ക് ഏക ആശ്രയം വറ്റാത്ത തെളിനീരുറവയുള്ള വന്നേരി കിണറായിരുന്നു. വീടുതോറും കിണറായപ്പോൾ വന്നേരി കിണറിന്റെ പ്രാധാന്യം കുറഞ്ഞു. കിണറിന്റെ ആൾമറയും മറ്റും നശിക്കാനും കുറ്റിച്ചെടികൾ വളരാനും തുടങ്ങി. ഈ സാഹചര്യത്തിലാണ് പൈതൃക സ്വത്തായ കിണറിനെ സംരക്ഷിക്കാൻ വാർഡ് കൗൺസിലറായ വൈസ് ചെയർമാൻ അഭിലാഷ് മുൻകൈയെടുത്തത്.
കനറ ബാങ്കിന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് തനിമ ചോരാതെയാണ് നവീകരണം പൂർത്തിയാക്കിയത്. പ്രദേശത്തിന് വന്നേരി ജംഗ്ഷൻ എന്ന പേരും നൽകി. കൃഷി വകുപ്പിന്റെ ജീവനി പദ്ധതിയിൽ കിണറിന്റെ പരിസരത്ത് ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്നുമുണ്ട്. നവീകരിച്ച കിണർ ഇന്ന് വൈകീട്ട് നാലിന് ചീഫ് വിപ്പ് കെ. രാജൻ നാടിന് സമർപ്പിക്കും. കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ അദ്ധ്യക്ഷനാകും. നഗരസഭാദ്ധ്യക്ഷ എം. രതി മുഖ്യാതിഥിയാകും.