തൃശൂർ: കുന്നംകുളത്ത് 25 മത്സ്യ മാംസ കടകളിൽ നഗരസഭാ ആരോഗ്യ വിഭാഗം മിന്നൽ പരിശോധന നടത്തി. പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ ഉപയോഗം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 25 കടകളിലും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കണ്ടെത്തി. ഇവരിൽ നിന്ന് 10,000 രൂപ വീതം പിഴയീടാക്കി. ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എൻ. കമലാക്ഷി, മോഹൻദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള രണ്ട് സ്‌ക്വാഡുകളാണ് പരിശോധന നടത്തിയത്.

ഹെൽത്ത് സൂപ്പർവൈസർ കെ.എസ്. ലക്ഷ്മണന്റെ നേതൃത്വത്തിലുള്ള ഹെൽത്ത് സ്‌ക്വാഡിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ഷീബ, ആശ, രാജീവൻ, രാമാനുജൻ എന്നിവരും പങ്കെടുത്തു. പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ വിതരണവും ഉപയോഗവും തടയുന്നതിന്റെ ഭാഗമായി നഗരസഭ കർശന നടപടികൾ സ്വീകരിക്കുന്നതിനിടെയാണ് മിന്നൽ പരിശോധന.

പ്ലാസ്റ്റിക് ക്യാരി ബാഗുകളും മറ്റ് പ്ലാസ്റ്റിക്ക് കവറുകൾ ഉപയോഗിക്കുന്നതും വിൽപ്പന നടത്തുന്നതും സ്റ്റോക്ക് ചെയ്യുന്നതും നിയമവിരുദ്ധമാണെന്ന കത്തുകൾ വ്യാപാര സ്ഥാപനങ്ങൾക്ക് നൽകിയിരുന്നതായും ഇതിന് വിപരീതമായി പ്രവർത്തിക്കുന്നവർക്കെതിരെ ഇനിയും പിഴശിക്ഷ ഉൾപ്പെടെയുള്ള കർശനമായ നടപടികൾ സ്വീകരിക്കുമെന്നും നഗരസഭാ സെക്രട്ടറി ബി. അനിൽകുമാർ അറിയിച്ചു.