തൃശൂർ: തൃശൂർ പൂരത്തിലെ പ്രധാന പങ്കാളികളായ പാറമേക്കാവ് ഭഗവതിയുടെ ഗോളക തങ്കം പൊതിയും. നിലവിലുള്ള സ്വർണ വിഗ്രഹത്തിലാണ് രണ്ട് കിലോ തങ്കം ഉപയോഗിച്ച് മോടി പിടിപ്പിക്കുന്നത്. നവരാത്രിക്ക് സമർപ്പണം നടത്തുന്ന വിധത്തിൽ പ്രവർത്തനം നടന്നു വരികയാണ്. ശബരിമല ക്ഷേത്രത്തിലെ സ്വർണ കൊടിമരം ഉൾപ്പെടെ സ്വർണം പൊതിഞ്ഞ ശിൽപിയായ അനന്തൻ ആചാരിയുടെയും മകൻ അനുവിന്റെയും നേതൃത്വത്തിൽ മധുരയിൽ നിന്നുള്ള അഞ്ച് പേരാണ് ഗോളകയുടെ നിർമ്മാണം നടത്തുന്നത്. കഴിഞ്ഞ പതിനഞ്ച് ദിവസമായി പ്രവർത്തനം പുരോഗമിക്കുകയാണ്. നിലവിലെ ഗോളകയിലെ സ്വർണവും ക്ഷേത്രത്തിൽ ലഭിച്ച വഴിപാടുകളിൽ നിന്നുള്ള സ്വർണവും ചേർത്താണ് തങ്കമാക്കുന്നത്.
നേരത്തെ പഞ്ചലോഹ വിഗ്രഹമായിരുന്നത് 1997ൽ മൈസൂർ കൊട്ടാര ശിൽപിയായിരുന്ന രാജു തങ്കവേലുവിന്റെ നേതൃത്വത്തിൽ വെള്ളി പൂശുകയും തുടർന്ന് ഒരു വർഷത്തിന് ശേഷം സ്വർണ ഗോളക നിർമ്മിക്കുകയുമായിരുന്നു. എന്നാൽ ഗോളകയ്ക്ക് തേയ്മാനം വന്നതോടെ പാറമേക്കാവ് ക്ഷേത്രത്തിലെ പുതിയ ഭരണ സമിതി പ്രസിഡന്റ് സതീഷ് മേനോൻ, സെക്രട്ടറി രാജേഷ് പൊതുവാൾ എന്നിവരുടെ നേതൃത്വത്തിലാണ് ഗോളക തങ്കം പൊതിയുന്നതിനുള്ള തീരുമാനമെടുത്തത്. ക്ഷേത്രം സൂപ്രണ്ട് ശ്രീനിവാസന്റെ മേൽനോട്ടത്തിലാണ് ഗോളക നിർമ്മാണം നടക്കുന്നത്.