തൃശൂർ: ജില്ലയിലെ കായിക മേഖലയ്ക്ക് കരുത്തേകാൻ കൈപ്പറമ്പ്, കുന്നംകുളം സ്റ്റേഡിയങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. സംസ്ഥാന കായിക യുവജന ക്ഷേമ വകുപ്പ് 5.08 കോടി രൂപ ചെലവിൽ നിർമിച്ച കുന്നംകുളം ഗവ. മോഡൽ ബോയ്‌സ് സ്‌കൂൾ സ്റ്റേഡിയം, 1.94 കോടി രൂപ ചെലവിൽ നിർമിച്ച കൈപ്പറമ്പ് ഇ.എം.എസ് മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയം എന്നിവയാണ് ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തത്.
കൈപ്പറമ്പ് പഞ്ചായത്തിലെ ഇ.എം.എസ് മെമ്മോറിയൽ മൾട്ടി പർപ്പസ് ഇൻഡോർ സ്‌റ്റേഡിയത്തിൽ വിവിധ കായിക മത്സരങ്ങൾ നടത്താവുന്ന തരത്തിലാണ് സജ്ജീകരിച്ചിട്ടുള്ളത്. മന്ത്രി ഇ.പി. ജയരാജൻ ഓൺലൈനായി അദ്ധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ മുഖ്യാതിഥിയായി. കുന്നംകുളം നഗരസഭാ ചെയർപേഴ്‌സൻ സീത രവീന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കായിക യുവജന സെക്രട്ടറി ടിങ്കു ബിസ്വാൾ, ഡയറക്ടർ ജെറോമിക് ജോർജ്, കൈപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് സി.ജെ.ആന്റോ തുടങ്ങിയവർ പങ്കെടുത്തു.